കോന്നി : ചെങ്ങറ സമര ഭൂമിക്ക് സമീപം കല്ലാറ്റിൽ കണ്ടെത്തിയ കാട്ടാനയുടെ ജഡം സംസ്കരിച്ചു. സമരഭൂമിയിലെ നാൽപ്പത്തിയെട്ടാം ബ്ലോക്കിന് സമീപം ആണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ഏകദേശം നാല്പതുവയസ് പ്രായം വരുന്ന പിടിയാന കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വനപാലകരുടെ നിരീക്ഷണത്തിൽ കഴിഞ്ഞു വരികയായിരുന്നു. ഇന്ന് രാവിലെ സമര ഭൂമിയിലെ താമസക്കാരാണ് ആനയുടെ ജഡം കണ്ടത്. തുടർന്ന് ഞള്ളൂർ ഉത്തരകുമരം പേരൂർ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം ധരിപ്പിക്കുകയും വനപാലകർ സ്ഥലത്ത് എത്തി നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
കോന്നി ഡി എഫ് ഓ ആയുഷ്കുമാർ കോറി ഐ എഫ് എസ്, കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശശീന്ദ്രൻ, ഉത്തരകുമരം പേരൂർ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ നൗഷാദ് തുടങ്ങിയവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. വനം വകുപ്പ് വെറ്റിനറി ഡോക്ടർ അരുണിന്റെ നേതൃത്വത്തിൽ ഉള്ള സംഘം പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ജഡം സംസ്കരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നെങ്കിൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെങ്ങറ സമര ഭൂമിക്ക് സമീപം ചുറ്റിത്തിരിഞ്ഞിരുന്ന കാട്ടാന സമരഭൂമിയിലെ അഞ്ചോളം തത്കാലിക ഷെഡ്കളും വീടുകളും നശിപ്പിച്ചിരുന്നു. ആനയെ ഭയന്ന് വീട്ടുകാർ ഇവിടെ നിന്ന് മാറി താമസിച്ചുവരികയായിരുന്നു. പിന്നീട് അവശനിലയിലായ പിടിയാന വനപാലകരുടെ നിരീക്ഷണത്തിൽ കഴിഞ്ഞു വരുമ്പോഴാണ് കാട്ടാനയുടെ ജഡം കല്ലാറിൽ കണ്ടെത്തിയത്.





























