കോന്നി : സി പി ഐ കോന്നി ലോക്കൽ കമ്മറ്റി സെക്രട്ടറി വിനീത് കോന്നിയുടെ പിതാവിന്റെ മൃതദേഹം കോന്നി മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറി. കോന്നി മാമൂട് പുത്തൻപുരയ്ക്കൽ അശോക് കുമാർ (68) ന്റെ മൃതദേഹമാണ് കോന്നി മെഡിക്കൽ കോളേജിന് കൈമാറിയത്. കഴിഞ്ഞ ദിവസം ഹൃദയാഘാദത്തെ തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിൽ ഇരിക്കെ മരണപ്പെടുകയുമായിരുന്നു. മരണശേഷം തന്റെ മൃതദേഹം വിദ്യാർത്ഥികൾക്ക് പഠിക്കുവാനായി മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് വിട്ടു നൽകണം എന്ന് കുടുംബത്തോട് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് മൃതദേഹം കോന്നി മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറിയത്.
പുലർച്ചെ സ്വവസതിയിൽ എത്തിച്ച മൃതദേഹം പൊതുദർശനത്തിന് ശേഷം ഉച്ചക്ക് രണ്ട് മണിയോടെ കോന്നി മെഡിക്കൽ കോളേജിലിൽ എത്തിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം കോന്നി മെഡിക്കൽ കോളേജ് അനാട്ടമി ഇൻചാർജ്ജ് ഡോ. ഷെൽജ എസ് കലാം മൃതദേഹം ഏറ്റുവാങ്ങി. മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ. ഷാജി, വൈസ് പ്രിൻസിപ്പൽ ദേവകുമാർ, എച്ച് ഓ ഡി ഡോ. ടോം, സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ, ജില്ലാ കൗൺസിൽ അംഗങ്ങളായ കെ രാജേഷ്, വിജയ വിൽസൺ, അന്തരിച്ച അശോക് കുമാറിന്റെ മകൻ വിനീത് കോന്നി, പി സി ശ്രീകുമാർ, പ്രദീപ്, രാജൻ തുടങ്ങിയവർ പങ്കെടുത്തു. സി പി ഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ, കോന്നി എം എൽ എ അഡ്വ. കെ യു ജനീഷ് കുമാർ, കെ പി ഉദയഭാനു തുടങ്ങിയവർ വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.






























