മുംബൈ: കേസിന്റെ പേരില്‍ നിയമം പാലിക്കാതെ സ്ത്രീയുടെ കിടപ്പറയിലേക്ക് ഇടിച്ചു കയറുന്നതും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നതും അവരുടെ സ്വകാര്യതക്കും അഭിമാനത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് ബോംബെ ഹൈക്കോടതി. വാഹനാപകടക്കേസില്‍ നാഗ്പൂര്‍ പോലീസ് നടപടിക്കെതിരെ 26കാരി നല്‍കിയ ഹർജിയിലാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസുമാരായ ഊര്‍മിള ജോഷി, നിവേദിത മേത്ത എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിയമവിരുദ്ധമായി വീട്ടില്‍ ഇടിച്ചുകയറിയ പോലീസുകാരില്‍ നിന്ന് 10,000 രൂപ പിഴയായി ഈടാക്കി ഒരു മാസത്തിനകം സ്ത്രീക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു.
ഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവയുടെ അവിഭാജ്യ ഘടകമാണ് സ്വകാര്യത. അത് ലംഘിച്ചുകൂടെന്നും ഉത്തരവില്‍ പറയുന്നു. കേസന്വേഷണത്തിന്റെ ഭാഗമായാണ് മുറിക്കകത്ത് കയറി തിരച്ചില്‍ നടത്തിയതെന്ന പോലീസിന്റെ വാദം കോടതി തള്ളി. അന്വേഷണ ഏജന്‍സി കര്‍ശനമായും നിയമപരിധിക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കണമെന്നും നിയമ വിരുദ്ധമായി കണ്ടെടുക്കുന്നവയ്ക്ക് നിയമസാധുത ഇല്ലെന്നും കോടതി പറഞ്ഞു.





























