അത്തിക്കയം: അത്തിക്കയം വില്ലേജിൽ ഡിജിറ്റൽ റീ-സർവ്വെ നടപടികളിലെ പിഴവുകൾ തിരുത്താനും പരാതികൾ സമർപ്പിക്കാനുമുള്ള സമയപരിധി ഈ മാസം 18-ന് അവസാനിക്കാനിരിക്കെ ജനങ്ങളുടെ വൻ തിരക്കും ദുരിതവും. പരാതിയുമായി എത്തുന്നവർക്ക് ടോക്കൺ പോലും നൽകാൻ കഴിയാത്തവിധം ക്രമീകരണങ്ങൾ പൂർണ്ണമായും തകിടം മറിഞ്ഞ അവസ്ഥയിലാണ്. നൂറുകണക്കിന് ആളുകൾ ദിവസേന എത്തുന്ന ഇവിടെ പരാതികൾ കൈകാര്യം ചെയ്യാൻ വെറും രണ്ട് ജീവനക്കാർ മാത്രമാണുള്ളത്. ഇത് നടപടികൾ ഇഴഞ്ഞുനീങ്ങാൻ കാരണമാകുന്നു. പരാതിയുമായി വരുന്ന പൊതുജനങ്ങൾക്ക് ഇരിക്കാനോ കുടിവെള്ളം ലഭിക്കാനോ ഉള്ള യാതൊരു സൗകര്യവും ഇവിടെയൊരുക്കിയിട്ടില്ല.
വൃദ്ധരും സ്ത്രീകളും ഉൾപ്പെടെയുള്ളവർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. തിരക്ക് നിയന്ത്രണാതീതമായതോടെ എത്തുന്നവർക്ക് ടോക്കൺ നൽകാൻ പോലും ജീവനക്കാർക്ക് സാധിക്കുന്നില്ല. പുലർച്ചെ മുതൽ കാത്തുനിൽക്കുന്നവർക്ക് പലപ്പോഴും നിരാശയോടെ മടങ്ങേണ്ടി വരുന്നു. “സ്വന്തം ഭൂമിയുടെ ഉടമസ്ഥതാ അവകാശം സംരക്ഷിക്കാൻ വേണ്ടി മാത്രം ദൂരസ്ഥലങ്ങളിൽ നിന്നും ജോലി പോലും കളഞ്ഞ് ദിവസങ്ങളായി ഇവിടെ കയറിയിറങ്ങുകയാണ് ഞങ്ങൾ. എന്നാൽ ഇവിടെ എത്തുമ്പോൾ ടോക്കൺ പോലുമില്ലാതെ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നു”വെന്ന് നാട്ടുകാർ പറയുന്നു.
വസ്തുവിന്റെ അളവുകളിലും അതിരുകളിലും വന്ന വലിയ തെറ്റുകൾ തിരുത്താൻ വെറും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നിലവിലെ സംവിധാനങ്ങൾ ഒട്ടും പര്യാപ്തമല്ലെന്നാണ് നാട്ടുകാരുടെ പരാതി. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് പരാതി പരിഹാരത്തിനുള്ള സമയപരിധി നീട്ടണമെന്നും വില്ലേജ് ഓഫീസിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ച് പ്രത്യേക അദാലത്ത് മാതൃകയിൽ നടപടികൾ വേഗത്തിലാക്കണമെന്നുമാണ് റവന്യൂ അധികൃതരോടുള്ള ജനങ്ങളുടെ അടിയന്തര ആവശ്യം.





























