കണ്ണൂർ : തലശ്ശേരിയിൽ വിദ്യാർത്ഥികളെ സ്വകാര്യ ബസ്സിൽ കയറ്റാതെ മഴയത്ത് നിർത്തിയതായി പരാതി. സിഗ്മ എന്ന സ്വകാര്യ ബസ് ജീവനക്കാരാണ് ഇന്നലെ വിദ്യാർത്ഥികളെ മഴയത്ത് നിർത്തിയത്. മറ്റ് യാത്രക്കാരെല്ലാം കയറി ബസ് പുറപ്പെടും മുമ്പ് മാത്രമേ വിദ്യാർത്ഥികളെ ബസിനുള്ളിൽ കയറാൻ അനുവദിക്കൂ എന്നതാണ് മിക്കയിടത്തും പാലിച്ച് പോരുന്ന നിയമം.
മഴയത്ത് നില്‍ക്കുന്ന വിദ്യാർത്ഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതി നൽകിയെങ്കിലും പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സിഗ്മ ബസ് രാവിലെ ഒമ്പത് മണിയോടെ ബസ്റ്റാന്‍റിലെത്തിയപ്പോഴാണ് സംഭവം നടന്നത്. നല്ല മഴയുണ്ടായിരുന്നിട്ടും എല്ലാ ആളുകളും കയറിയതിന് ശേഷം ബസ് പുറപ്പെട്ടപ്പോൾ മാത്രമാണ് വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിച്ചത്.
മറ്റ് യാത്രക്കാര്‍ കയറുന്നത് വരെ കുട്ടികള്‍ മഴ നനഞ്ഞ് ബസിന്‍റെ ഡോറിന് സമീപം കാത്ത് നിൽക്കുകയായിരുന്നു. ബാഗും ബുക്കുകളുമടക്കമായി വിദ്യാർത്ഥികൾ മഴ നനഞ്ഞ് നിൽക്കുന്ന വീഡിയോ കൃഷ്ണകുമാർ എന്നയാളാണ് പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ ബാലവകാശ കമ്മീഷൻ കേസെടുത്തു. ബസ് തലശേരി പോലീസിന്‍റെ കസ്റ്റഡിയിലാണ് ഇപ്പോഴുള്ളത്.
സംഭവത്തില്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് പോലീസിന്‍റെ പ്രതികരണം. എന്നാല്‍ മോട്ടോർ വാഹന വകുപ്പ് ബസ് ഉടമയ്ക്ക് 10000 രൂപ പിഴ ഈടാക്കി. ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ബസ് പോകുമ്പോൾ മാത്രമേ കയറാൻ അനുവാദമുള്ളൂ എന്നും അല്ലാത്ത പക്ഷം അവർ കൺസഷന് പകരം മുഴുവൻ തുകയും ഈടാക്കുകയാണ് വിദ്യാർത്ഥികൾ ചെയ്യുന്നത്.































