പത്തനംതിട്ട : 2024 ജൂലൈ മാസം നടപ്പിലാക്കേണ്ട ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാതെ അഞ്ച് വർഷ തത്വം പാലിക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാരാണിതെന്ന ധനമന്ത്രിയുടെ വാദം പൊള്ളയാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ.ടി.യു) പത്തനംതിട്ട ജില്ലാക്കമ്മറ്റി ആരോപിച്ചു. കഴിഞ്ഞ വർഷം ജൂലൈ മാസം ശമ്പള കമ്മീഷനെ നിശ്ചയിച്ചിരുന്നെങ്കിൽ ഇപ്പോള്‍ പരിഷ്ക്കരണ നടപടികൾ പൂർത്തിയാകുമായിരുന്നു. അത് ചെയ്യാതെ മൂന്ന് മാസംകൊണ്ട് ശമ്പളപരിഷ്ക്കരണ കമ്മീഷനെ നിശ്ചയിച്ച് നടപടികൾ പൂർത്തിയാക്കുമെന്ന വാദം നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച കേവല രാഷ്ട്രീയ ഗിമ്മിക്ക് മാത്രമാണ്.
ശമ്പള പരിഷ്ക്കരണ കമ്മീഷന്റെ പ്രാരംഭ നടപടികളുടെ രൂപികരണത്തിന് തന്നെ മൂന്ന് മാസത്തിലധികം സമയമെടുക്കും, അപ്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരു പറഞ്ഞ് തുടർ നടപടികൾ നിർത്തിവെയ്ക്കും. ജീവനക്കാരോടും അധ്യാപകരോടും അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഈ സർക്കാർ ഒന്നരവർഷം മുൻപ് തന്നെ ശമ്പള കമ്മീഷനെ നിശ്ചയിക്കേണ്ടതായിരുന്നു. അത് ചെയ്യാതെ ഈ സർക്കാരും ധനമന്ത്രിയും ജീവനക്കാരെ വഞ്ചിക്കുകയാണ് ചെയ്തത്.
ഫെബ്രുവരി മാസത്തെ ശമ്പളത്തിനൊപ്പം ഒരു ഗഡു ഡി.എ കുടിശ്ശിക തരുന്നു എന്നത് വലിയ കാര്യമാക്കി ധനമന്ത്രി അവതരിപ്പിച്ചത് ജീവനക്കാരെ പരിഹസിക്കാനാണ്. 16% ഡി.എ കുടിശ്ശിക നിലനിൽക്കെയാണ് കേവലം രണ്ടോ മൂന്നോ ശതമാനം അനുവദിച്ചതിനെ പർവ്വതീകരിച്ചവതരിപ്പിച്ചത്. മാർച്ച് മാസത്തോടെ ഡി.എ കുടിശ്ശിക ഉണ്ടാവില്ല എന്ന പ്രഖ്യാപനത്തിന് ആവശ്യമായ തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ടോ എന്നതും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. കേരളത്തിൽ ഡി.എ. കുടിശ്ശിക നടപടികൾ ഇഴഞ്ഞ് നീങ്ങുമ്പോഴേക്കും കേന്ദ്രസർക്കാർ അടുത്ത ഗഡു ഡി.എ. പ്രഖ്യാപിക്കും, അപ്പോഴും കേരളത്തിൽ ഡി.എ കുടിശ്ശിക നിലനിൽക്കുമെന്നതാണ് നിലവിലെ അവസ്ഥ.
പങ്കാളിത്ത പെൻഷൻ പദ്ധതി അവസാനിപ്പിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ തിരികെ കൊണ്ടുവരും എന്ന് പറഞ്ഞ് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടവർ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കി അവതരിപ്പിച്ചതാണ് ബജറ്റിൽ കണ്ടതെന്ന് എൻ.ടി.യു പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സനൽ കുമാർ ജി, ജനറൽ സെക്രട്ടറി സുധീഷ് എസ് എന്നിവര്‍ പറഞ്ഞു.































