പത്തനംതിട്ട : പത്തനംതിട്ട പോലീസ് രണ്ട് കിലോയിലധികം കഞ്ചാവുമായി ബീഹാർ സ്വദേശികളായ രണ്ട് യുവാക്കളെ പിടികൂടി. അബാൻ ജംഗ്ഷനിൽ അബാൻ ആർക്കേഡിൽ പ്രവർത്തിക്കുന്ന എച്ച് ഡി എഫ് സി ബാങ്കിനു സമീപത്തു കഞ്ചാവ് പൊതികൾ സൂക്ഷിച്ച ബാഗുമായി നിൽക്കുകയായിരുന്നു യുവാക്കൾ. ഇവരിൽ നിന്നും 2 കിലോ 295 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ബീഹാർ മഥെൽ പുര സുഖാസെൻ ഏഴാം വാർഡിൽ പരമാനന്ദ മണ്ഡലിന്റെ മകൻ കുന്ദൻ മണ്ഡൽ (31), മഥെൽ പുര സുഖാസെൻ ഏഴാം വാർഡിൽ ദേബോൾ മകൻ കുമോദ് (23) എന്നിവരെയാണ് ശനി രാത്രി 11.10 ന് കസ്റ്റഡിയിലെടുത്തത്.
എസ് ഐ രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം അബാൻ ജംഗ്ഷനിൽ നിന്നും പുതിയ പ്രൈവറ്റ് സ്റ്റാന്റിലേക്ക് തിരിയവേയാണ് യുവാക്കളെ സംശയകരമായ സാഹചര്യത്തിൽ കണ്ടത്. തോളിൽ ബാഗും തൂക്കി നിന്ന ഇവർ പോലീസിനെ കണ്ട് പരുങ്ങുകയും പോലീസ് വാഹനം അടുത്തെത്തിയപ്പോൾ പിന്തിരിഞ്ഞോടാൻ ശ്രമിക്കുകയും ചെയ്തപ്പോൾ എസ് ഐ യും സംഘവും തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്തപ്പോൾ ബാഗ് ഒളിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എസ് ഐ അറിയിച്ചത് പ്രകാരം പോലീസ് ഇൻസ്‌പെക്ടർ ജിബു ജോൺ സ്ഥലത്തെത്തി, എക്സൈസ് എൻഫോഴ്‌സ്മെന്റ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ഷിജുവിനെ വിളിച്ചുവരുത്തി പരിശോധിപ്പിച്ചതിൽ കഞ്ചാവ് ആണെന്ന് ഉറപ്പാക്കുകയായിരുന്നു.
പ്രതികളിൽ നിന്നും ഒരു മൊബൈൽ ഫോൺ 610 രൂപ, പൊതിഞ്ഞു സൂക്ഷിച്ച നിലയിൽ നാല് പൊതികളിലായി കഞ്ചാവ് എന്നിവ കണ്ടെടുത്തു. സ്റ്റേഷനിൽ ഹാജരാക്കിയ യുവാക്കളെ വിശദമായി ചോദ്യം ചെയ്തു. ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയേണ്ടതുണ്ടെന്നും കസ്റ്റഡിയിൽ വാങ്ങി പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാൻ നിർദേശിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സ് പറഞ്ഞു. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്കെതിരായ പരിശോധന ജില്ലയിൽ തുടർന്നും നടത്തി കർശന നടപടി സ്വീകരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പോലീസ് ഇൻസ്‌പെക്ടറെ കൂടാതെ എസ് ഐ മാരായ രതീഷ് കുമാർ ആതിര പവിത്രൻ, എ എസ് ഐ രാജിവ്, എസ് സി പി ഓമാരായ മണിലാൽ, മെഹമൂദ്, സി പി ഓമാരായ വിഷ്ണു, ഇജാസ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.