മലപ്പുറം: താമിർ ജിഫ്രിയേയും സംഘത്തെയും അനധികൃത തടങ്കലിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതിൽ സിഐ ജീവൻ ജോർജിന്‍റെ പങ്ക് തെളിയിക്കുന്നതാണ് സിബിഐക്ക് ലഭിച്ച മൊഴികൾ. എന്നിട്ടും ജീവൻ ജോർജിനെ സിബിഐ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. രാത്രി 11 മണിയോടെ ജീവൻ ജോർജ് എത്തിയതെന്നും താമിർ ജിഫ്രിയെയും സംഘത്തെയും കണ്ടുവെന്നുമാണ് മൊഴി. ആ സമയത്ത് താമിർ ജിഫ്രി അസ്വസ്ഥൻ ആയിരുന്നുവെന്നും മൊഴികൾ. നീല ടീ ഷർട്ട് ധരിച്ചാണ് ജീവൻ ജോർജ് പോലീസ് ക്വാര്‍ട്ടേഴ്‌സിൽ എത്തിയതെന്നാണ് മൊഴികളിൽ. താമിർ ജിഫ്രിയുടെ മരണത്തിന് ശേഷം ഇതേ വേഷത്തിൽ ജീവൻ ജോർജ് താനൂർ സ്റ്റേഷനിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രിക്കും സിബിഐ ഡയറക്ടർക്കും പരാതി നൽകി.
താമിർ ജിഫ്രി കസ്റ്റഡി കൊലപാതകത്തിൽ ലഹരി കേസുമായി ബന്ധപ്പെട്ട് പോലീസ് തയ്യാറാക്കിയ സ്വീഷർ മഹസർ വ്യാജമാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മഹസറിൽ ഒപ്പിട്ട സിഐ കെ.ടി ശ്രീനിവാസൻ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. താനൂർ ദേവധാര്‍ പാലത്തിന് താഴെ വെച്ച് പുലർച്ചെ 1:40 നാണ് സ്വീഷർ മഹസർ തയ്യാറാക്കിയതെന്നാണ് രേഖ. രേഖകകൾ പ്രകാരം ഗസറ്റഡ് ഓഫീസറായി സ്വീഷർ മഹസറിൽ ഒപ്പ് വെച്ചത് അന്നത്തെ തിരൂരങ്ങാടി സിഐ കെ.ടി ശ്രീനിവാസനാണ്. എന്നാൽ പുലർച്ചെ 01.39 ന് ശ്രീനിവാസൻ താനൂർ പോലീസ് സ്റ്റേഷനിൽ ആണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.






























