പന്തളം: തരിശായി കിടന്ന പാടം കഴിഞ്ഞ മുന്ന് വര്‍ഷമായി നെല്‍ കൃഷി ചെയ്തു നൂറ് മേനി കൊയ്യുന്ന യുവ കര്‍ഷകരായ കെ.ഹരിലാലിന്റെയും ബെെജുവിന്റെയും പച്ച പുതച്ച കരിങ്ങാലി പുഞ്ചയിലെ കൃഷിയിടം കാണാൻ മങ്ങാരം ഗവ.യു.പി.സ്ക്കൂളിലെ സ്ക്കൂള്‍ സോഷ്യൽ സർവ്വീസ് സ്കീം യൂണിറ്റിലെ വിദ്യാർത്ഥികൾ എത്തി. പഴയ കാലത്തെ നെൽകൃഷി ഉപകരണങ്ങൾ വിദ്യാർത്ഥികൾക്ക് കർഷകർ പരിചയപ്പെടുത്തി കൊടുത്തു. വയലിലേക്ക് വെള്ളമെത്തിക്കുന്ന ചക്രവും പെട്ടിയും പറയും നിലം ഒരുക്കുന്ന മരവും മെതി ഇഴലും നിലം ഉഴുകുന്ന കലപ്പ എന്നിവയുടെ പ്രവർത്തന രീതിയും നെൽ കൃഷി ചെയ്യുന്ന രീതിയും ഹരിലാലും ബെെജുവും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തു.
വിദ്യാർത്ഥികൾക്ക് ഏറ്റവും ആകർഷകമായത് കത്തുന്ന വെയിലിൽ നിന്നും താണലേകി കൃഷിക്കാർക്ക് വിശ്രമിക്കുവാൻ വയലിന് നടുവിൽ ഓലയും മരക്കൊമ്പും കൊണ്ട് കെട്ടി ഉണ്ടാക്കിയ ഏറുമാടമാണ്. പുതു തലമുറയിൽപ്പെട്ടവർ കൃഷിയോട് മുഖം തിരഞ്ഞു നില്ക്കുന്ന ഈ കാലഘട്ടത്തിൽ തങ്ങൾക്ക് ആവുന്ന രീതിയിൽ കൃഷി ചെയ്യുമെന്ന ദൃഢ പ്രതിഞ്ജ എടുത്താണ് വിദ്യാർത്ഥികൾ കരിങ്ങാലി പുഞ്ചയിൽ നിന്നും മടങ്ങിയത്. മാധ്യമ പ്രവർത്തകൻ കെ.സി.ഗിരീഷ് കുമാർ കൃഷിയെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് എടുത്തു. സ്ക്കൂള്‍ പ്രഥമാധ്യാപിക ജിജി റാണി, എസ് .എം.സി. ചെയർമാൻ കെ.എച്ച്.ഷിജു, സോഷ്യൽ സർവ്വീസ് സ്കീം കോർഡിനേറ്റർ വിഭു നാരായണൻ, സ്ക്കൂള്‍ ലീഡർ ഭഗത് ലാൽ എന്നീവർ സംസാരിച്ചു.





























