റാഞ്ചി: ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനിലെ (ജെ പി എസ് സി) പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജിവെച്ച മുൻ ചെയർമാൻ എൽ ഖിയാങ്‌ടെയെ സി ഐ ഡി അറസ്റ്റ് ചെയ്തു. ക്രമക്കേടിൽ അന്വേഷണം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ 22 നായിരുന്നു ഇദ്ദേഹം ചെയർമാൻ സ്ഥാനം രാജിവെച്ചത്. കേസുമായി ബന്ധപ്പെട്ട് കമ്മീഷനിലെ മറ്റ് മൂന്ന് അംഗങ്ങൾ കൂടി ഇന്നലെ രാജിവെച്ചിരുന്നു. അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിച്ച സാഹചര്യത്തിലാണ് മുൻ ചെയർമാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഖിയാങ്‌ടെയെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും തുടർ നടപടികൾ. അതേസമയം ജെ പി എസ് സിപരീക്ഷ ക്രമക്കേടിൽ സി ബി ഐ അന്വേഷണമാവശ്യപ്പെട്ടുള്ള വിദ്യാർഥി പ്രതിഷേധം അതിശക്തമാകുകയാണ്. നിയമ സഭയിലേക്ക് ഇന്ന് വിദ്യാർഥികൾ നടത്തിയ മാർച്ചില്‍ വലിയ തോതിൽ സംഘര്‍ഷം ഉണ്ടായിരുന്നു. നിരോധനാജ്ഞ മറികടന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. ഇതിനിടെ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ വസതിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയ ബി ജെ പി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.






























