കോഴിക്കോട്: ഗാർഹിക എൽ.പി.ജി കണക്ഷനുകളുടെ ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി അടുത്തു. ആഗസ്റ്റ് 15-നകം ബയോമെട്രിക് വിവരങ്ങൾ പുതുക്കി നൽകിയില്ലെങ്കിൽ സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയവും എണ്ണക്കമ്പനികളും മുന്നറിയിപ്പ് നൽകി. വ്യാജ കണക്ഷനുകളും ഒരേ വ്യക്തിയുടെ പേരിലുള്ള ഒന്നിലധികം ഗ്യാസ് കണക്ഷനുകളും കണ്ടെത്തി ഒഴിവാക്കാനും അർഹരായ ഉപഭോക്താക്കൾക്ക് മാത്രം സബ്‌സിഡി ആനുകൂല്യങ്ങൾ ഉറപ്പുവരുത്താനുമാണ് പെട്രോളിയം മന്ത്രാലയം ഈ നടപടി ശക്തമാക്കിയത്.
നിശ്ചിത സമയപരിധിക്കുള്ളിൽ വെരിഫിക്കേഷൻ പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് തുടർന്ന് വാണിജ്യ നിരക്കിൽ സിലിണ്ടറുകൾ വാങ്ങേണ്ടിവന്നേക്കാം. കൂടാതെ പ്രധാൻ മന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന എൽ.പി.ജി സബ്‌സിഡിയെയും ഇത് പ്രതികൂലമായി ബാധിച്ചേക്കും. എന്നാൽ നേരത്തെ തന്നെ ബയോമെട്രിക് ഇ-കെവൈസി പൂർത്തിയാക്കിയിട്ടുള്ള ഉപഭോക്താക്കൾ വീണ്ടും ഈ നടപടിക്രമങ്ങൾ ചെയ്യേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.





























