തൊടുപുഴ: കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള സമരം അവസാനിപ്പിച്ച് തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്കൂൾ ഓഫ് ലോയിലെ വിദ്യാർഥികൾ. സബ് കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ബുധനാഴ്ച പുലർച്ചേ സമരം അവസാനിപ്പിച്ചത്. കോളേജ് ഭരണസമിതി പിരിച്ചുവിടാനും സഹകരണവകുപ്പിലെ ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനോടൊപ്പം സർവകലാശാല തലത്തിൽ അന്വേഷണം നടത്തി കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരെ നടപടിയുമെടുക്കും. ഒത്തു തീർപ്പ് വ്യവസ്ഥകൾ ലംഘിച്ചാൽ സമരം വീണ്ടും തുടങ്ങുമെന്ന് വിദ്യാർഥികൾ വ്യക്തമാക്കി.
മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികള്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. മന്ത്രിയോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവരോ എത്താതെ താഴെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു വിദ്യാര്‍ഥികള്‍. പ്രതിഷേധത്തെ തുടർന്ന് സസ്‌പെൻഷൻ പിൻവലിച്ചിരുന്നു. എന്നാൽ പ്രിൻസിപ്പൽ രാജി വെയ്ക്കാതെ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ഇറങ്ങില്ലെന്ന് പറഞ്ഞ് വിദ്യാർഥികൾ വീണ്ടും സമരം തുടർന്നു.