കോഴിക്കോട്: വർഗീയവാദി ചാപ്പകുത്തി തന്‍റെ പോരാട്ടം തടയാൻ ശ്രമം നടക്കുന്നുവെന്ന് പി.വി അൻവർ എം.എൽ.എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അൻവർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സദുദ്ദേശത്തോടെ സമീപിച്ച ഒരു വിഷയത്തെ ‘വർഗീയതയുടെ നിറം’ നൽകി റദ്ദ് ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിന്റെ ഭാഗമായുള്ള ‘വർഗീയവാദി ചാപ്പ പതിക്കൽ’ ഉൾപ്പെടെ നിർബാധം തുടരുന്നുണ്ട്. അധികം വൈകാതെ തന്നെ എല്ലാം കലങ്ങി തെളിയുന്ന ഒരു ദിവസം വരുമെന്നും പി.വി അൻവർ പോസ്റ്റിൽ വ്യക്തമാക്കി. പി.വി. അനവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.
പ്രിയപ്പെട്ടവരേ..
ഏറെ റിസ്ക്കെടുത്തുള്ള ഒരു ദൗത്യത്തിലാണ് ഏർപ്പെട്ടിട്ടുള്ളത്. പോലീസിലെ ഒരു വിഭാഗം പുഴുക്കുത്തുകൾക്കെതിരെയാണ് നമ്മുടെ പോരാട്ടം. എന്നാൽ ഇതിനെ കൗണ്ടർ ചെയ്യാൻ ഒരുപറ്റം മാധ്യമങ്ങളെ ചിലർ രംഗത്തിറക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് മുതൽ മറുനാടൻ മലയാളി, മലയാളി വാർത്ത, എ.ബി.സി ന്യൂസ് എന്നീ ഓൺലൈൻ മഞ്ഞചാനലുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. സദുദ്ദേശത്തോടെ സമീപിച്ച ഒരു വിഷയത്തെ ‘വർഗ്ഗീയതയുടെ നിറം’ നൽകി റദ്ദ് ചെയ്യാനുള്ള ശ്രമങ്ങളാണ് ഇവർ നടത്തുന്നത്. അതിന്റെ ഭാഗമായുള്ള ‘വർഗ്ഗീയവാദി ചാപ്പ പതിക്കൽ’ ഉൾപ്പെടെ ഇവർ നിർബാധം തുടരുന്നുണ്ട്. എന്തൊക്കെ പ്രതിസന്ധികൾ മുൻപിലുണ്ടായാലും അതിനെയൊക്കെ അവഗണിച്ച് മുൻപോട്ട് പോവുക തന്നെ ചെയ്യും. ‘വർഗ്ഗീയവാദി’ ചിത്രീകരണം കൊണ്ടൊന്നും ഒരടി പോലും പിന്നോട്ട് പോകാൻ തയ്യാറല്ല. പുഴുക്കുത്തുകൾ പുറത്താകും വരെ ഈ വിഷയത്തിൽ ശക്തമായ നിലപാടുകളുമായി തന്നെ ഇവിടെയുണ്ടാകും. ഇത്തരം മഞ്ഞചാനൽ പ്രചരണങ്ങളെ അവഗണിക്കണം. ഇവരുടെ നെഗറ്റീവ് വാർത്തകളുടെ ലിങ്ക് ഓപ്പൺ ചെയ്ത്, ഇവർക്ക് റീച്ച് കൂട്ടി കൊടുക്കാൻ നിൽക്കരുതെന്ന് എല്ലാ പ്രിയപ്പെട്ടവരോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. എല്ലാം കലങ്ങി തെളിയുന്ന ഒരു ദിവസം വരും. അധികം വൈകാതെ തന്നെ. ഏവർക്കും ഓണാശംസകൾ..♥️