കോന്നി : അതിരുങ്കൽ അഞ്ചുമുക്ക് റോഡ് നിർമ്മാണം പൂർത്തിയാകാത്തത് യാത്രാ ദുരിതം വർധിപ്പിക്കുന്നു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച റോഡ് പാതി വഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. അതിരുങ്കൽ മുതൽ അഞ്ചുമുക്ക് വരെ രണ്ടര കിലോമീറ്റർ വരുന്ന റോഡാണിത്. കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തോടെയാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. പഴയ റോഡ് ഇളക്കിയിട്ട ശേഷം തുടർ പ്രവർത്തനങ്ങൾ നടത്താൻ വൈകിയതോടെ കാൽനടയാത്ര പോലും ദുഷ്കരമായ അവസ്‌ഥയിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതിനുശേഷമാണ് മെറ്റലിങ് നടത്തിയത്. മെറ്റൽ ഇട്ടെങ്കിലും തുടർന്നുള്ള പണികൾ നിർത്തിവെച്ചു. മാസങ്ങളായി മെറ്റൽ ഇട്ട റോഡിലൂടെയാണ് വാഹനയാത്ര. വാഹനങ്ങൾ സഞ്ചരിച്ച് മെറ്റൽ ഇളകിമാറി യാത്ര ഇപ്പോള്‍ കൂടുതൽ ദുരിതത്തിലായി. വാഹനങ്ങൾ പോകുമ്പോൾ ഉയരുന്ന പൊടിപടലങ്ങള്‍ ഇരുവശത്തുമുള്ള വീടുകളിലേക്ക് അടിച്ചുകയറുകയാണ്. മെറ്റൽ ഇളകിയ റോഡിൽ ദിവസവും അപകടങ്ങളും നടക്കുന്നു. ഈ റോഡില്‍ക്കൂടി സ്ഥിരമായി പോകുന്ന വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
പണികൾ നടത്താത്തത് സംബന്ധിച്ച് നാട്ടുകാർ ചോദിക്കുമ്പോൾ പല കാരണങ്ങളാണ് പറയുന്നത്. ഇതിനിടെ നിയമസഭ തെരഞ്ഞെടുപ്പ് വന്നതോടെ അതായിരുന്നു ഒരു കാരണമായി പറഞ്ഞത്. ടാര്‍ ലഭ്യമല്ലാത്തതാണ് റോഡ് നിര്‍മ്മാണം തടസപ്പെടാന്‍ ഇപ്പോൾ കാരണമായി പറയുന്നത്. ഉദ്യോഗസ്ഥര്‍ ആരും ഇപ്പോൾ തിരിഞ്ഞുനോക്കാത്ത അവസ്ഥയിലാണ്. അതിരുങ്കലിൽ നിന്ന് അഞ്ചുമുക്ക്, എലിക്കോട്, സാറുമുക്ക് വഴി മാങ്കോട് ഭാഗത്തേക്കു പോകാൻ ഉപയോഗിക്കുന്ന പ്രധാന റോഡാണിത്. നിരവധി വാഹനങ്ങള്‍ ദിവസവും കടന്നുപോകുന്ന ഈ റോഡിനോട് തികഞ്ഞ അവഗണനയാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.






























