അടൂർ : ഇടതുപക്ഷത്തിൻ്റെ നേതൃത്വത്തിലുള്ള പിണറായി സർക്കാരിൻ്റെ തുടർഭരണം കേരളത്തിലെ സർവ്വ മേഖലകളെയും പിന്നോട്ടടിച്ചിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം അൻസാരി ഏനാത്ത്. ‘പിണറായി സർക്കാരിന്റെ തുടർ ഭരണം ജനവഞ്ചനയുടെ 2 വർഷം’ എന്ന പ്രമേയത്തിൽ എസ്ഡിപിഐ അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി കോർണറിൽ നടന്ന വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവശ്യസാധനങ്ങളുടെ വില ഗണ്യമായി വർദ്ധിച്ചു. സർക്കാരിന്റെ ധൂർത്തും അഴിമതിയും മുറപോലെ നടക്കുകയാണ്. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിലൂടെ കേരളത്തെ നാണം കെടുത്തിയ സർക്കാർ നികുതി വർധനവിലൂടെ ജനങ്ങളെ പിഴിയുകയാണ്. കാർഷിക മേഖല പ്രതിസന്ധിയിലാണ്.
കെ.എസ്.ആർ.ടി.സിയെ തകർത്തു. ജീവനക്കാർക് ശമ്പളവും പെൻഷനും പോലും നൽകാനാവാത്തവിധം നശിപ്പിച്ചിരിക്കുകയാണ്. സർക്കാർ ജോലികളിലെ പിൻവാതിൽ നിയമനങ്ങൾ യുവത്വത്തെ നിരാശരാക്കുകയാണ്. റോഡുകളും പാലങ്ങളും ഉദ്‌ഘാടനത്തിന് മുൻപ് തകരുകയാണ്. ഇടതു സർക്കാർ കമ്മിഷൻ സർക്കാറായി മാറിയെന്നും പിണറായി സർക്കാർ തികഞ്ഞ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷെമീർ അടൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷാജി പഴകുളം, ജില്ലാ കമ്മിറ്റി അംഗം ഷൈജു ഉളമ, രവി പുതുമല, മണ്ഡലം സെക്രട്ടറി റിൻഷാദ് ഏനാത്ത്, പന്തളം മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഷംസ് കടക്കാട്, തുടങ്ങിയവർ സംസാരിച്ചു.





























