ന്യൂഡൽഹി: രാജ്യത്തിന്റെ റെയിൽവേ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലായി ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. പശ്ചിമ ബംഗാളിലെ മാൽഡ ടൗൺ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിലാണ് ഹൗറ – ഗുവാഹത്തി റൂട്ടിലെ ഈ അത്യാധുനിക ട്രെയിൻ സർവീസ് രാജ്യത്തിന് സമർപ്പിക്കുന്നത്. പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത സ്ലീപ്പർ ട്രെയിനായാണ് വന്ദേഭാരത് പുതിയ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സർവീസ് ആരംഭിക്കുന്നതോടെ ഹൗറ – ഗുവാഹത്തി യാത്രാസമയം ഏകദേശം രണ്ടര മണിക്കൂർ വരെ കുറയും. ഇതിലൂടെ സാധാരണ യാത്രക്കാർക്കൊപ്പം ബിസിനസ്, തീർത്ഥാടനം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകൾക്കും വലിയ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ആകെ 16 കോച്ചുകളിലായി 823 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ട്രെയിനിൽ 11 എസി ത്രീ -ടയർ കോച്ചുകളും നാല് എസി ടു-ടയർ കോച്ചുകളും ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ചുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സുഖകരമായ കുഷൻ ബെർത്തുകൾ, ശബ്ദം കുറയ്ക്കുന്ന സാങ്കേതിക വിദ്യ, ഓട്ടോമാറ്റിക് വാതിലുകൾ, ദിവ്യാംഗ സൗഹൃദ സൗകര്യങ്ങൾ, ആധുനിക ടോയ്ലറ്റുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. ഫ്ലാഗ് ഓഫ് ചടങ്ങിനോടനുബന്ധിച്ച് 3000 കോടി രൂപയിലധികം ചെലവഴിച്ച റെയിൽ -റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. പശ്ചിമ ബംഗാളിനായി നിരവധി പുതിയ ട്രെയിൻ സർവീസുകളും പ്രഖ്യാപിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.





























