തിരുവനന്തപുരം : നാല് വയസ്സുകാരി പീഡനിരയായ കേസിൽ പ്രതിയെ ഏഴുവർഷം കഠിനതടവിന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ. രേഖ ശിക്ഷിച്ചു. പ്രതി മുരളിധരനെയാണ് (65) ശിക്ഷിച്ചത്. 25,000 രൂപ പിഴയും ചുമത്തി. വിചാരണ വേളയിൽ കുട്ടിയുടെ മാതാവ് പ്രതിക്ക് അനുകൂലമായി മൊഴി നൽകിയിരുന്നു.
2021 ജൂലൈ 21ന് രാത്രി 8.30 നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അച്ചനെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഫോർട്ട് പൊലീസ് പിടികൂടി. കുട്ടിയെ പ്രതിയുടെ വീട്ടിലാക്കി മാതാവ് സ്റ്റേഷനിൽ പോയ നേരത്തായിരുന്നു പീഡനം. ഇതുകണ്ട കുടുംബശ്രീ സ്ത്രീകൾ ബഹളംവെച്ച് കുട്ടിയെ പ്രതിയിൽനിന്ന് രക്ഷിച്ചു. വിചാരണ സമയത്ത് അമ്മയുടെ നിർബന്ധത്തെ തുടർന്ന് കുട്ടി ആദ്യം പ്രതിക്ക് അനുകൂലമായാണ് മൊഴി നൽകിയത്. പ്രോസിക്യൂഷൻ കോടതിയുടെ അനുവാദത്തോടെ കൂടുതൽ ചോദ്യം ചോദിച്ചപ്പോൾ കുട്ടി കൃത്യംവിശദീകരിക്കുകയായിരുന്നു. ദൃക്സാക്ഷികളായ കുടുംബശ്രീ പ്രവർത്തകർ പീഡനം കണ്ടതായി മൊഴി നൽകി.





























