കോട്ടയം: കോൺഗ്രസ്-ബിജെപി ഡീൽ മറച്ചുവെയ്ക്കാനാണ് സിപിഐഎം-ബിജെപി ഡീൽ ആരോപിക്കപ്പെടുന്നത് എന്ന് സിപിഐഎം അഖിലേന്ത്യ സെക്രട്ടറി എം എ ബേബി. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഉറച്ചുനിൽക്കുക എന്നുള്ളതാണ് ഇടതുപക്ഷത്തിന്റെ നിലപാട് എന്നും പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി സിപിഐഎം പ്രവർത്തിക്കുകയാണ് എന്നും എം എ ബേബി പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി എന്നും പ്രവർത്തിച്ചത് ഇടതുപക്ഷമാണെന്നും എം എ ബേബി പറഞ്ഞു.
മുസ്ലിം ലീഗിനെ മന്ത്രിസഭയിലേക്ക് എത്തിക്കാൻ ഇടപെട്ടത് ഇഎംഎസ് ആണ്. യുഡിഎഫ് തങ്ങളാണ് യഥാർത്ഥ ഇടതുപക്ഷം എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധേയമാണ്. കേരളത്തിൽ ഇടതുപക്ഷം നല്ലതാണ് ചെയ്തത് എന്നാണ് അവർ പറയുന്നത്. ഇത്തരം അവകാശവാദങ്ങളല്ല ഇവരുടെ നയങ്ങളാണ് പരിശോധിക്കപ്പെടേണ്ടത് എന്നും ബേബി പറഞ്ഞു. ഉദാരവത്കരണ ആഗോളവത്കരണ സാമ്പത്തിക നയങ്ങൾ കോൺഗ്രസിന്റേതും ബിജെപിയുടേതും ഒന്നുതന്നെയെന്നും ഇലക്ട്രൽ ബോണ്ട് ബിജെപിയെ പോലെത്തന്നെ കോൺഗ്രസും പങ്കുപറ്റുന്നുവെന്നും ബേബി വിമർശിച്ചു.





























