ദില്ലി: തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം സംഘടന വീഴ്ച പരിഹരിക്കാൻ കർശന നിർദ്ദേശം സംസ്ഥാന ഘടകത്തിന് നല്കി. സംഘടന പ്ളീനം അടക്കം വിളിച്ച് തോൽവി വിശദമായി ചർച്ച ചെയ്യാനാണ് നിർദ്ദേശം. അടുത്ത മാസം ആദ്യം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, കമ്മിറ്റി യോഗങ്ങൾ ഇതിനുള്ള രൂപരേഖ തയ്യാറാക്കും. അടിത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.
താഴെത്തട്ടിൽ നിന്ന് പ്രവർത്തിച്ചുവന്ന സഖാക്കൾ നേതൃനിരയിൽ കുറഞ്ഞത് തിരിച്ചടിയായിയെന്നും വിലയിരുത്തലുണ്ട്. വർഗ്ഗ ബഹുജന സംഘടനകളിൽ പ്രവർത്തിച്ചു വന്ന ആളുകൾ നേരിട്ട് പാർട്ടി ഉന്നത കമ്മിറ്റികളിൽ എത്തിയത് താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിൽ വീഴ്ചയ്ക്കിടയാക്കിയെന്നും കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി . ശൈലിയിലും, ഭാഷ പ്രയോഗത്തിലും എം വി ഗോവിന്ദനും പിണറായി വിജയനും എതിരെ കേന്ദ്രകമ്മിറ്റിയിലും വിമർശനം ഉയർന്നു.






























