തിരുവനന്തപുരം : സി.പി.എം സംസ്ഥാന സമിതിക്ക് ഇന്ന് തിരുവനന്തപുരം എകെജി സെൻ്ററിൽ തുടക്കമാവും. തെരഞ്ഞെടുപ്പ് വീഴ്ചകളിൽ ജി.സുധാകരനെതിരെ ഉയർന്നുവന്ന പരാതികളിൽ പാർട്ടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചേക്കും. ബ്രാഞ്ച് മുതൽ സംസ്ഥാനം വരെയുള്ള സമ്മേളന കലണ്ടറിനും ഇന്ന് അംഗീകാരം നൽകും. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന യോഗത്തിൽ ജി.സുധാകരൻ പങ്കെടുത്തേക്കില്ല.
പാർട്ടി സമ്മേളനങ്ങളുടെ നടത്തിപ്പും ഓരോ ജില്ലാ സമ്മേളനങ്ങളുടെ തീയതിയും യോഗത്തിൽ തീരുമാനിക്കും. തുടർച്ചയായി പാർട്ടിയും സർക്കാരും പ്രതിരോധത്തിലാവുന്നത് നേതാക്കളിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് സംസ്ഥാന സമിതിയിൽ പ്രകടമായേക്കും.
അതേസമയം ദേശീയ പാത പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയ എ.എം.ആരിഫ് എംപിയുടെ നടപടി സി.പി.എം ചര്‍ച്ച ചെയ്യും. എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഒരു നിര്‍മാണപ്രവൃത്തിക്കെതിരെ പാര്‍ട്ടി എംപി സ്വീകരിച്ച നിലപാടിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരു വിഭാഗം നീക്കമാരംഭിച്ചു.