പനമരം : നടവയൽ വില്ലേജിൽ അജ്ഞാത സംഘത്തിന്റെ വിളയാട്ടം തുടരുന്നതിൽ ദുരൂഹത ഏറുന്നു. പനമരം പോലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചയായുള്ള അജ്ഞാതരുടെ വിളയാട്ടം ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. കഴിഞ്ഞയാഴ്ച കായക്കുന്നിൽ പ്രധാന പാതയോരത്തെ 2 വീടുകളിൽ കയറി ഭീതി പരത്തിയതിനു പിന്നാലെ വെള്ളി രാത്രി 12 മണിയോടെ നടവയൽ പുൽപളളി റോഡിൽ നെയ്ക്കുപ്പ പാലത്തിന് സമീപത്തെ കോളനിയിലും മുഖം മൂടിയ അജ്ഞാത സംഘമെത്തി.
വീടിനു പുറത്തെ ശുചിമുറിയിലേക്കു പോകാനിറങ്ങിയ പത്തൊൻപതുകാരിയെ മുഖം മൂടി ധരിച്ച ആൾ കടന്നുപിടിച്ചു വസ്ത്രം വലിച്ചു കീറി. കോളനിയിലെ ബിനുവിന്റെ ഭാര്യ അമ്പിളി (19) യെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. പേടിച്ചരണ്ട ഇവർ വീട്ടിനുള്ളിലേക്കു കയറിയതിന് പിന്നാലെ മുഖംമൂടി ധാരി വീടിനുള്ളിലേക്കു കടക്കാൻ ശ്രമിച്ചു. പ്രദേശത്ത് വൈദ്യുതിയും നിലച്ചിരുന്നു. ബഹളം കേട്ട് കോളനിവാസികൾ ഉണർന്നതോടെ പുറത്തു ചാടിയ മുഖംമൂടി ധാരി കൃഷിയിടത്തിലൂടെ ഓടി മറഞ്ഞു.
സംഭവ സമയം കോളനിക്ക് മുൻപിൽ എത്തിയത് ഉയരം കൂടിയ ഒരാളാണെന്നും കറുത്ത പാന്റ്സും ഷർട്ടും ധരിച്ച ആളാണെന്നും തോളിൽ ഒരു ബാഗും പുറത്തു കാണാവുന്ന ശരീര ഭാഗങ്ങളിൽ കറുത്ത എന്തോ തേച്ച് പിടിച്ചതായും പെൺകുട്ടി പറയുന്നു. എന്നാൽ കൃഷിയിടത്തിലൂടെ ഓടിയത് 3 ആളുകളാണെന്നു കോളനിക്കാർ പറയുന്നു. രാത്രിയിൽ മുഖംമൂടി ധാരിയായ അജ്ഞാതന്റെ ആക്രമണത്തിൽ ഭയന്നു പനി പിടിച്ച തനിക്ക് കഴിഞ്ഞ രാത്രിയും ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും സംഭവം പോലീസിൽ അറിയിച്ചിട്ടില്ലെന്നും അമ്പിളി പറയുന്നു.
കഴിഞ്ഞ ജൂൺ 10 ന് നടന്ന താഴെ നെല്ലിയമ്പം ഇരട്ടക്കൊലപാതക ശേഷം പനമരം പോലീസ് സ്റ്റേഷനു കീഴിൽ അജ്ഞാത സംഘത്തിന്റെ വിളയാട്ടം ഏറുന്നതും പ്രതികളെ പിടികൂടാൻ കഴിയാത്തതും ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. അജ്ഞാത സംഘത്തിന്റെ വിളയാട്ടം ഏറെയും കൊല നടന്ന പ്രദേശത്തെ 4 കിലോമീറ്ററിനുള്ളിലെ വീടുകളിലാണ് എന്നതും ദുരൂഹതയേറാൻ കാരണമാകുന്നു.
ഇരട്ടക്കൊലയ്ക്കു ശേഷം 4 വീടുകളിൽ അജ്ഞാതരുടെ വിളയാട്ടവും ഒരു വീട്ടിൽ പട്ടാപ്പകൽ മോഷണവും നടന്നെങ്കിലും ഒരാളെ പോലും പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ക്യാംപ് ചെയ്ത് പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും മുഖംമൂടി ധാരികളായ കൊലപാതകികളും കാണാമറയത്തു തന്നെയാണ്.
കഴിഞ്ഞ ദിവസം കായക്കുന്നിൽ എത്തിയ അജ്ഞാത സംഘത്തെക്കുറിച്ചുള്ള അന്വേഷണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പോലീസ് രാത്രികാല പട്രോളിങ് ഊർജിതമാക്കിയിട്ടുണ്ട്. വീടുകളിലെത്തി ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഘത്തെ കണ്ടെത്തണമെന്നും ജനങ്ങളുടെ ഭീതിയകറ്റാനാവശ്യമായ നടപടി പോലീസിന്റെ ഭാഗത്തുനിന്നു ഉണ്ടാകണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.