കോന്നി : തേക്കുതോട് ഏഴാംതലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദിലീപിന്റെ (57) സംസ്‍കാരം നടത്തി. പത്തനംതിട്ടയിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് ഏഴാംതലയിലെ വീട്ടിൽ എത്തിച്ചാണ് സംസ്‍കാരം നടത്തിയത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, ആന്റോ ആന്റണി എം പി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി, റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജയകുമാർ ശർമ്മ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു കാട്ടാനയുടെ അക്രമണത്തിൽ ദിലീപ് കൊല്ലപ്പെടുന്നത്. കല്ലാറിൽ മീൻ പിടിക്കാൻ വല കെട്ടുകയായിരുന്ന ദിലീപിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഏഴാംതല മുക്കല്ല് ഭാഗത്ത് കല്ലാറിന്റെ തീരത്താണ് സംഭവം. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഏഴാംതല ഇടയിലെ പറമ്പിൽ ഓമനകുട്ടൻ ഓടി രക്ഷപെടുകയായിരുന്നു.
നദിയിൽ ഉടക്ക് വല കെട്ടിയ ശേഷം വല ഉയരാതെ ഇരിക്കാൻ ഭാരത്തിനായി കല്ല് വെക്കുമ്പോൾ ആണ് കാട്ടാന ഇയാളെ എടുത്ത് എറിഞ്ഞതെന്ന് സുഹൃത്ത് പറയുന്നു. തുടർന്ന് സുഹൃത്ത് ഓടി രക്ഷപെടുകയായിരുന്നു. അപ്പോഴേക്കും ആന ദിലീപിനെ കൊലപ്പെടുത്തിയിരുന്നു. ആനയെ കണ്ട് ഭയന്നോടിയ സുഹൃത്ത് ഓമനക്കുട്ടനും പരിക്കേറ്റു. തുടർന്ന് വനം വകുപ്പിനെയും പോലീസിനെയും വിവരം അറിയിച്ച് ഇവർ സ്ഥലത്ത് എത്തിയെങ്കിലും കൂട്ടമായി എത്തിയ കട്ടാനകൾ പിന്മാറിയില്ല. പിന്നീട് വനപാലകർ എത്തി പടക്കം പൊട്ടിച്ച് ആനയെ ഒഴിവാക്കിയ ശേഷമാണ് മൃതദേഹം സ്ഥലത്തുനിന്നും മാറ്റുവാൻ സാധിച്ചത്. ദിലീപിന്റെ ഭാര്യ – ശാന്ത, മക്കൾ – രഘു, രാജു, ദിവാഷ്, മരുമക്കൾ – സന്ധ്യ, ഷൈനി.





























