റാന്നി : വിദ്യാഭ്യാസ അവകാശത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും സ്ത്രീപക്ഷ മുന്നേറ്റത്തിനും നേതൃത്വം നൽകിയ സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായ മഹാത്മാ അയ്യങ്കാളിയെ കേവല സമുദായാചാര്യൻ മാത്രമായി ചിത്രീകരിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ദളിത് ആക്ടിവിസ്റ്റ് ഡോ. വിനീത വിജയന്‍ പറഞ്ഞു. റാന്നിയിൽ ദളിത് ഐക്യവേദി സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിനീത. ദളിത് ആദിവാസി ജനവിഭാഗങ്ങളുടെ ജനപ്രതിനിധി സഭകളിലെ പങ്കാളിത്തം വർദ്ധിപ്പിക്കുവാൻ സമുദായം ഒറ്റക്കെട്ടായി മുന്നേറണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നവോത്ഥാന നായകന്മാരും മിഷനറിമാരും പടുത്തുയർത്തിയ നവോത്ഥാന മൂല്യങ്ങൾക്ക് തുടർച്ച ഉണ്ടാവാതെ പോയത് രാഷ്ട്രീയ പാർട്ടികളുടെ നിലപാടില്ലായ്മ കൊണ്ടാണെന്ന് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ അനിൽ കൊടിത്തോട്ടം പറഞ്ഞു. റവ. എ.എസ് ബിജു അധ്യക്ഷത വഹിച്ചു. എം സി ചന്ദ്രബോസ്, ഡോ. എം കെ സുരേഷ്, പ്രശാന്ത് മോളിക്കൽ, ഗോപി പട്ടയിൽ, രാജു തേക്കടയിൽ, ക്യാപ്റ്റൻ ടിനോ തോമസ്, പി.സി. ബാബു, മനോജ് ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.






























