ചെങ്ങന്നൂർ : സാമൂഹിക വിഷയങ്ങളിൽ ഫലപ്രദമായി ഇടപെട്ടിരുന്ന മാർ അത്താനാസിയോസിൻ്റെ വിയോഗം സമൂഹത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ബഥേൽ അരമനയിൽ നടന്ന മാർ അത്താനാസിയോസ് മെമ്മോറിയൽ മെറിറ്റ് അവാർഡ് വിതരണ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് യോഗം ഉത്ഘാടനം ചെയ്തു. ഭാവി തലമുറയെ കരുതിയ ഒരു പ്രവർത്തനമായിരുന്നു മാർ അത്താനാസിയോസിൻ്റേതെന്ന് അദ്ദേഹം പറഞ്ഞു.
സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ അനുസ്മരണ പ്രസംഗം നടത്തി. ഭദ്രാസന സെക്രട്ടറി ഫാ.പി.കെ.കോശി, പ്രോഗ്രാം കൺവീനർ സജി പട്ടരുമഠം എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവർക്കും, 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയവർക്കുമാണ് മാർ അത്താനാസിയോസ് മെറിറ്റ് അവാർഡ് നല്കിയത്. രാവിലെ ഓതറ ദയറായിൽ നടന്ന പെരുന്നാൾ കുർബാനക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. ഡോ.ഏബ്രഹാം മാർഎപ്പിഫാനിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, യൂഹാനോൻ മാർ പോളിക്കർപ്പോസ്, മാത്യൂസ് മാർ തേവോദോസിയോസ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു





























