ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ ജയിലിൽ കഴിയുന്ന വിദ്യാർത്ഥി ആക്ടിവിസ്റ്റ് ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ നവീൻ ചൗള, ഷാലിന്ദർ കൗർ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. ഈ വർഷം ജൂലൈയിൽ ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത്, ഗിരീഷ് കത്പാലിയ എന്നിവരടങ്ങിയ ബെഞ്ച് ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹർജി കേൾക്കുന്നതിൽ നിന്ന് ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് അമിത് ശർമ പിന്മാറിയിരുന്നു. സ്ഥിരം ജാമ്യം തേടി 2022 മാര്‍ച്ചിൽ ഉമര്‍ ഖാലിദ് നൽകിയ ഹർജി വിചാരണ കോടതി തള്ളി.
മേയ് 28ന് രണ്ടാമത്തെ ജാമ്യാപേക്ഷയും വിചാരണകോടതി തള്ളി. തുടർന്ന് ഹൈക്കോടതിയിലെത്തിയെങ്കിലും സുപ്രീംകോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. 2023 മേയിൽ സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയ ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ 11 തവണയാണ് മാറ്റിവെച്ചത്. 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിലെ പ്രധാന സൂത്രധാരൻ ഉമർ ഖാലിദ് ആണെന്ന ഡൽഹി പോലീസിന്റെ ആരോപണത്തിന്റെ ബലത്തിൽ മാത്രമാണ് അനന്തമായി നീളുന്ന ഈ ജയിൽവാസം. 53പേരുടെ മരണത്തിനിടയാക്കിയ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബർ 14ന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ മുൻ വിദ്യാർത്ഥിയെ ഡൽഹി പോലീസിന്റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആരോപണം.





























