ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഇതുവരെ രേഖാമൂലം കൈമാറിയിട്ടില്ലെന്നും അതിനാൽ വീണ്ടും തെരുവിലിറങ്ങുമെന്നും സിജെപി നേതൃത്വം അറിയിച്ചു. വിദ്യാർഥികൾക്കെതിരായ എല്ലാ കേസുകളും ഉടൻ പിൻവലിക്കണമെന്നും സമരവുമായി ബന്ധപ്പെട്ട് നൽകിയ ഉറപ്പുകൾ രേഖാമൂലം നൽകണമെന്നും സി.ജെ.പി. ആവശ്യപ്പെട്ടു.
വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇതിനിടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് സമരത്തിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ ഡൽഹി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരായ നിയമനടപടികൾ അവസാനിപ്പിക്കാനാണ് തീരുമാനം. എന്നാൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ കേസുകളിലും സമാന നടപടി വേണമെന്നും കേന്ദ്രം നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കണമെന്നും സിജെപി ആവർത്തിച്ചു.




























