തണ്ണിത്തോട് : അറ്റകുറ്റപ്പണികളില്ലാതെ തകർച്ചയിലായ മുണ്ടോംമൂഴി– മണ്ണീറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുണ്ടോംമൂഴിയിൽ നിന്ന് മണ്ണീറ ഫോറസ്റ്റ് സ്റ്റേഷന് സമീപം വരെ വനത്തിലൂടെയുള്ള ഒരു കിലോമീറ്ററോളം റോഡിൽ വർഷങ്ങളായി അറ്റകുറ്റപ്പണികളില്ല. ടാറിങ് ഇളകി കുഴികളും വെള്ളക്കെട്ടുമായി മാറിയതോടെ ഇതുവഴി യാത്ര ദുരിതമാകുന്നു. ഇതിനു പുറമേ റോഡിന്റെ മിക്ക ഭാഗങ്ങളിലും വീതി കുറവായതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പ്രയാസമാണ്.
കുട്ടവഞ്ചി സവാരി കേന്ദ്രത്തിന്റെ പ്രവേശന പാതയ്ക്ക് സമീപവും ഈറ്റ ചപ്പാത്തിന് സമീപവും റോഡരിക് ഇടിഞ്ഞ് ഏറെക്കാലമായി അപകടഭീഷണിയുമുണ്ട്. മണ്ണീറ നിവാസികൾക്ക് പുറംലോകത്തേക്കുള്ള ഏക പാതയാണിത്. ദിവസേന ഒട്ടേറെ സഞ്ചാരികൾ മുണ്ടോംമൂഴിയിൽ നിന്ന് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്കും മണ്ണീറ വെള്ളച്ചാട്ടത്തിലേക്കും പോകുന്നതും ഈ റോഡിലൂടെയാണ്. അറ്റകുറ്റപ്പണി നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും തിട്ടയിടിഞ്ഞ് അപകടഭീഷണിയുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കുകയും വേണമെന്ന് ആവശ്യമുയരുന്നു.





























