പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ പാറ ഉൽപ്പന്നങ്ങൾക്ക് അനിയന്ത്രിതമായ വില വർദ്ധിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ 10 ദിവസമായി പാറ ഉൽപ്പന്നങ്ങൾ ലഭിക്കാത്ത സ്ഥിതിയാണ്. പാറ, ക്രഷർ ഉടമകൾ പാറ ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം വില വർദ്ധിപ്പിക്കുവാൻ തീരുമാനിക്കുകയുണ്ടായി. തുടർന്ന് 10ദിവസമായി ലോറി ഉടമകൾ പണിമുടക്കിലാണ്. ഇതുമൂലം നിർമാണ മേഖല വലിയ പ്രതിസന്ധി നേരിട്ടിരിക്കുകയണ്. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി. സജിയും, കോൺട്രാക്ടർമാരുടെ സംഘടനകളും ലോറി ഉടമകളും ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് ഇരുപതാം തീയതി ജില്ലാ കളക്ടറേറ്റിൽ യോഗം ചേരുകയുണ്ടായി.
യോഗത്തിൽ ട്രേഡ് യൂണിയൻ നേതാക്കന്മാർ സർക്കാർ കരാറുകാരുടെ പ്രതിനിധികൾ, വാഹന ഉടമകൾ, ക്രഷർ പാറ ഉടമകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഇപ്പോഴത്തെ വില ഒരു കാരണവശാലും നീതികരിക്കാവുന്ന കാര്യമല്ലെന്നും നിലവിലുള്ള സാഹചര്യത്തിൽ ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിക്കാൻ ഉള്ള തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് അഭിപ്രായം യോഗത്തിൽ ഉയർന്നു .അതിനെ തുടർന്ന് ജില്ലാ കളക്ടർ നിലവിൽഉള്ള സാഹചര്യത്തിൽ വർദ്ധനവിനെ കുറിച്ച് പഠിച്ചതിനുശേഷം തീരുമാനമെടുക്കാമെന്നും തൽക്കാലം നിലവിലുള്ള രീതി തുടരട്ടെ എന്ന് തീരുമാനിക്കുകയുണ്ടായി.
അപ്പോൾ പാറ ക്രഷർ ഉടമകൾ ഒരുഎതിർപ്പും അറിയിച്ചില്ല. എന്നാൽ അതിനു ശേഷം ചില ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള ഇടപെടലിന് തുടർന്ന് തീരുമാനത്തിൽ നിന്നും പിന്നോക്കം പോകുന്ന നിലപാടാണ് ഇപ്പോൾ എടുത്തിട്ടുള്ളത്. ഇതിൽ ജില്ലാ ഭരണകൂടത്തെ ജനങ്ങൾ സംശയിച്ചാൽ തെറ്റുപറയാൻ കഴിയില്ല. അതിനാൽ അടിയന്തരമായി ഈ വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണമെന്നും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.സജി ആവശ്യപ്പെട്ടു.





























