പത്തനംതിട്ട: കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബാങ്കിൽ അഴിമതി നടത്തിയവരെ സ്വാധീനിച്ച് മാപ്പുസാക്ഷിയാക്കിയാണ് ഇഡി സിപിഎമ്മിനെ പ്രതിയാക്കുന്നതെന്നും ഇത്തരം കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കരുവന്നൂർ ബാങ്കിൽ ചിലർ തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ അതിനെതിരെ അന്ന് ശക്തമായ നടപടിയാണ് സ്വീകരിച്ചത്. എന്നാൽ അന്വേഷണ ഏജൻസിയായ ഇഡി അവിടെ വന്ന് ഇടപെട്ടപ്പോൾ രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടിയെ ഒന്നാകെ പ്രതിയാക്കുന്ന അസാധാരണ നടപടിയാണ് സ്വീകരിച്ചത്.
ബാങ്കിൽ യഥാർഥത്തിൽ അഴിമതി നടത്തിയവരെ സ്വാധീനിച്ച് അവരെ ഇഡി മാപ്പുസാക്ഷികളാക്കി മാറ്റുകയായിരുന്നു. ഇഡിയോ അവർക്ക് പിന്നിൽ പ്രവർത്തിക്കുന്നവരോ മനസിൽ കാണുന്ന കാര്യങ്ങൾ ഈ പ്രതികളെക്കൊണ്ട് പറയിപ്പിക്കുകയും അത്തരത്തിൽ തയ്യാറാക്കിയ മൊഴികൾ വലിയ തെളിവാണെന്ന് കൊട്ടിഘോഷിച്ച് സിപിഎമ്മിനെ കേസിൽ പ്രതിചേർക്കുകയുമാണ് ചെയ്തത്. ഇതിന്റെ ഫലമായാണ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിമാരായി ചുമതലയിൽ വന്നവരെയെല്ലാം കേസിൽ പ്രതിയാക്കുന്ന സാഹചര്യമുണ്ടായതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. നോട്ട് നിരോധന കാലം മുതൽ തന്നെ കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടന്നിരുന്നു.
കേരളത്തിലെ സഹകരണ മേഖലയിൽ വലിയ അഴിമതികൾ നടക്കുന്നുവെന്ന വ്യാജപ്രചാരണം അന്ന് ശക്തമായിരുന്നു. എന്നാൽ സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണം നഷ്ടമാകില്ലെന്ന് ഉറപ്പുനൽകിക്കൊണ്ട് അന്ന് ശക്തമായ ഇടപെടലുകൾ നടത്തിയാണ് ആ പ്രതിസന്ധിയെ മറികടന്നത്. അഴിമതി ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണ്. എന്നാൽ കരുവന്നൂരിൽ എന്തോ വലിയ തെളിവ് കിട്ടിയെന്ന് വരുത്തിത്തീർത്ത് പാർട്ടിയുടെ ജില്ലാ സെക്രട്ടറിമാരായി വന്ന എല്ലാവരെയും പ്രതിചേർക്കുന്ന നടപടി രാഷ്ട്രീയ പ്രേരിതമാണ്. കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളെ പിന്താങ്ങിക്കൊണ്ട് കേരളത്തിന്റെ അഭിമാനമായ സഹകരണ മേഖലയെ ഒന്നാകെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
































