തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നയിച്ച ‘പുതുയുഗ യാത്ര’ യുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് എത്തിയപ്പോള്‍ കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചത് അപൂർവമായ ജനപിന്തുണയായിരുന്നു. ചെന്നിത്തല വേദിയിലെത്തിയ നിമിഷം മുതൽ പരിപാടി അവസാനിച്ച് മടങ്ങുന്നതുവരെ മൈതാനം മുഴുവൻ അദ്ദേഹത്തെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ മുഴങ്ങി. ആയിരക്കണക്കിന് പ്രവർത്തകരും സാധാരണ ജനങ്ങളും ചേർന്ന സദസ്സിൽ “ചെന്നിത്തല മുന്നോട്ട്”, “നേതാവേ നയിക്കൂ” തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് ചെന്നിത്തലയെ വരവേറ്റത്. ചെന്നിത്തല സംസാരിക്കാൻ എഴുന്നേറ്റപ്പോൾ സദസ് മുഴുവൻ കൈയടികളിലും ആവേശത്തിലും മുങ്ങി. പ്രസംഗത്തിനിടെ പലവട്ടം മുദ്രാവാക്യങ്ങളാൽ വേദി നിശ്ശബ്ദമാകേണ്ട സാഹചര്യം പോലും ഉണ്ടായി.
സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ സന്ദേശം നൽകുന്ന രീതിയിലായിരുന്നു സമാപന സമ്മേളനം. ജനപങ്കാളിത്തവും പ്രവർത്തകരുടെ ആവേശവും കണക്കിലെടുക്കുമ്പോൾ ‘പുതുയുഗ യാത്ര’യുടെ സമാപനം വെറും പരിപാടിയല്ല, മറിച്ച് രാഷ്ട്രീയ ശക്തിപ്രകടനമായി മാറിയിരുന്നു. പരിപാടി അവസാനിച്ചിട്ടും ഏറെനേരം വരെ പ്രവർത്തകർ മൈതാനത്ത് തുടരുകയും ചെന്നിത്തലയ്ക്ക് പിന്തുണയറിയിച്ച് മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തതോടെ പുത്തരിക്കണ്ടം മൈതാനം ഏറെ നേരം രാഷ്ട്രീയ ആവേശത്തിൽ നിറഞ്ഞുനിന്നു.





























