മെൽബൺ : അതിവേഗം വ്യാപിക്കുന്ന കോവിഡിന്റെ ‘കപ്പ’ വകഭേദത്തെ പിടിച്ചുകെട്ടാൻ ഓസ്ട്രേലിയയിലെ മെൽബൺ നഗരം ലോക്ക്‌ഡൗൺ ഒരാഴ്ച കൂടി നീട്ടി. ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട B. 1.617.1 കോവിഡ് വകഭേദത്തിനാണ് ലോകാരോഗ്യസംഘടന ‘കപ്പ’ വകഭേദം എന്ന് പേര് നൽകിയത്. തങ്ങൾ നേരിട്ടതിൽ വെച്ച് ഏറ്റവും വ്യാപന ശേഷി കൂടിയ വൈറസ് എന്നാണ് കപ്പ വകഭേദത്തെ വിക്ടോറിയൻ സംസ്ഥാനത്തെ പ്രീമിയർ ജെയിംസ് മെർലിനോ വിശേഷിപ്പിച്ചത്.
ഓസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ നഗരമായ മെൽബണിൽ 60 പുതിയ കേസുകളാണ് കപ്പ വകഭേദം മൂലം റിപ്പോർട്ട് ചെയ്തത്. ഇത് അനിയന്ത്രിതമായി വളരാതിരിക്കാനാണ് അധികൃതർ ലോക്ക്‌ഡൗൺ ദീർഘിപ്പിച്ചത്. ന്യൂസിലൻഡ് ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ഓസ്ട്രേലിയ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. ഓസ്ട്രേലിയൻ ജനതയിൽ രണ്ട് ശതമാനത്തിന് മാത്രമാണ് ഇതേവരെ കോവിഡ് വാക്സീൻ ലഭിച്ചത്.
മെൽബൺ നഗരത്തിന് പുറത്ത് ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്നും മെർലിനോ അറിയിച്ചു. നഗരത്തിനു പുറത്തേക്കു പോകുന്നതിൽ നിന്ന് നഗരവാസികളെ വിലക്കിയിട്ടുണ്ട്. എന്നാൽ സീനിയർ സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ ക്ലാസ്സുകളിലേക്കും ചില ജോലിക്കാർക്ക് അവരുടെ തൊഴിലിടങ്ങളിലേക്കും മടങ്ങാൻ അനുമതി നൽകി.
കപ്പ വകഭേദത്തിനെതിരെ അതീവ ജാഗ്രതയാണ് പുലർത്തുന്നതെന്നും ലോക്ക്‌ഡൗൺ വഴി ഒരു വ്യക്തിയുടെ സമ്പർക്കം 100 ൽ നിന്ന് വിരലിൽ എണ്ണാവുന്നവരുമായി പരിമിതപ്പെടുത്താനാകുമെന്നും വിക്ടോറിയയുടെ ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൺ പറഞ്ഞു.































