വൈക്കം : തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികം ജൂലൈ 20 ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൊറോണ മഹാമാരിക്കു മുമ്പിൽ ജനങ്ങള്‍ വിറങ്ങലിച്ചുപോയ കാലത്താണ് ദുർബലരായ സഹജീവികളെ ചേർത്തു നിർത്തുന്നതിനു വേണ്ടി തലയാഴം ഗ്രാമപഞ്ചായത്ത് പരിധിയിലെ ഒരുകൂട്ടം സർക്കാർ ഉദ്യോഗസ്ഥർ ചേർന്ന് “തലയാഴത്തിനൊരു തണൽ” ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചത്. ചെറുതും വലുതുമായ നിരവധി ചാരിറ്റി സംഘടനകളുടെ ഇടയില്‍ അവയില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമായി സ്വന്തം അധ്വാനത്തിൽ നിന്നും ഒരു തുക ശേഖരിച്ച് ചുറ്റുമുള്ള പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസമായി എത്തിക്കുക എന്ന പ്രവർത്തനമാണ് തണൽ സംഘടന നടത്തിവരുന്നത്. അംഗങ്ങളല്ലാത്തവരുടെ കൈയ്യിൽ നിന്ന് യാതൊരു പിരിയും സൊസൈറ്റി സ്വീകരിക്കില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. 30 പേരിൽ തുടങ്ങിയ ഈ കൂട്ടായ്മയിൽ ഇപ്പോൾ 173 അംഗങ്ങളുണ്ട്.
നാളിതുവരെ (മാർച്ച് മാസം വരെ) 168 കുടുംബങ്ങൾക്കായി 17,84,200 രൂപ ചികിത്സാ സഹായമായി തലയാഴം പഞ്ചായത്ത് പരിധിയിൽ വിതരണം ചെയ്തു കഴിഞ്ഞു. കൂടാതെ
നിർധനരായ കുട്ടികൾക്ക് പഠനസഹായമായി എല്ലാ വർഷവും മുടങ്ങാതെ 18,000 രൂപയും,
മാരംവീട്ടിലുള്ള ഹെൽത്ത് സെന്ററിന് ഒരു വാട്ടർ പ്യൂരിഫയറും നൽകി. കഴിഞ്ഞ വർഷം എസ്.എസ്.എല്‍.സി., പ്ലസ് 2, പരീക്ഷയിൽ മികവുപുലർത്തിയ തണലംഗങ്ങളുടെ കുട്ടികൾക്ക് പ്രോത്സാഹന സമ്മാനവും നൽകിയിരുന്നു. സഹായ വിതരണം നൽകുന്നവരുടെ ഫോട്ടോയെടുക്കുന്ന രീതിയും സൊസൈറ്റി പിന്തുടരുന്നില്ല. വർദ്ധിച്ചു വരുന്ന ജീവിത ചിലവിൽ പ്രയാസമനുഭവിക്കുമ്പോഴും തങ്ങളുടെ കടമ മറക്കാതെ കൃത്യമായി മാസവരി നൽകുന്ന 175 അംഗങ്ങളാണ് തണല്‍ സംഘടനയുടെ നട്ടെല്ല്. കൂടുതൽ പേരെ ഇതിൽ അംഗങ്ങളാക്കിക്കൊണ്ട് തലയാഴത്തിനാകെ തണലാകുവാനുള്ള പരിശ്രമത്തിലാണ് സൊസൈറ്റി.





























