കണ്ണൂര്‍ : പ്രവാസികളുമായി കണ്ണൂരിലേക്കുളള ആദ്യ വിമാനം ഇന്നെത്തും. രാത്രി 7.10നാണ് എയര്‍ ഇന്ത്യ എക്സ് പ്രസ്സ് വിമാനം ദുബായില്‍ നിന്നും കണ്ണൂരിലെത്തുക. 180 പേരാണ് ആദ്യ വിമാനത്തില്‍ യാത്രക്കാരായുളളത്. ആകെ യാത്രക്കാരില്‍ 109 പേരും കണ്ണൂര്‍ ജില്ലക്കാരാണ്. കാസര്‍ഗോഡ് 47, കോഴിക്കോട് 12, മലപ്പുറം 7, മാഹി 3, വയനാട്, തൃശ്ശൂർ ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ എന്നിങ്ങനെയാണ് മറ്റ് യാത്രക്കാരുടെ എണ്ണം.
എയറോഗ്രോമില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ പരിശോധനയ്കക്കായി അഞ്ച് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ ഇവിടെ നിന്നും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കും. വിമാനത്താവളത്തിന് പുറത്ത് ഓരോ ജില്ലക്കാര്‍ക്കും പ്രത്യേകമായി കെഎസ്ആര്‍ടിസി ബസുകള്‍ ഒരുക്കിയിട്ടുണ്ടാകും. ഒരു ബസില്‍ 20 പേര്‍ക്കാണ് യാത്ര ചെയ്യാനാവുക. കണ്ണൂര്‍ ജില്ലക്കാരെ വിവിധ ക്വാറന്‍റെെന്‍ കേന്ദ്രങ്ങളിലേക്കും മറ്റ് ജില്ലക്കാരെ അതാത് ജില്ലാ അതിര്‍ത്തി വരെയുമാണ് ബസില്‍ എത്തിക്കുക.
ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിന് താഴെയുള്ള കുട്ടികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാം. വിദേശത്ത് നിന്നെത്തുന്നവരെ ക്വാറന്‍റെെന്‍ ചെയ്യുന്നതിനായി കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ 500 ഓളം ഹോട്ടല്‍ മുറികളും ജില്ലാ ഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്.