തിരുവനന്തപുരം: വിഡി സതീശൻ സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. രണ്ടു മണിക്കാണ് യോഗം നടക്കുക. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും, പാര്‍ട്ടിയുടെ ഭാവി പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചയുംയോഗത്തിലുണ്ടാകാനാണ് സാധ്യത. കെപിസിസി പ്രസിഡന്റ് പദവിയിലെ അനിശ്ചിതത്വവും ബോർഡ്, കോർപറേഷൻ നിയമനങ്ങൾ വൈകുന്നതും നേതാക്കൾ ചൂണ്ടിക്കാണിക്കും. പുതിയ കെപിസിസി പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം രാജ്മോഹൻ ഉണ്ണിത്താൻ എം പി രംഗത്തെത്തിയിരുന്നു. തീരുമാനം വൈകുന്നതിൽ നിഗൂഡതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് സിപിഐയെ കൊണ്ട് വരണമെന്നും അത് മുന്നണിക്ക് ഗുണകരമാകുമെന്നും ഉണ്ണിത്താൻ പറയുന്നു.
കേരളത്തിലെ കോൺഗ്രസിന് നാഥനില്ലാത്ത അവസ്ഥയാണ്. കെപിസിസിക്ക് അടിയുറച്ച നേതൃത്വം വരണം. ഡിസിസി പ്രസിഡൻ്റുമാരെ തെരഞ്ഞെടുത്തിട്ട് അഞ്ചുവർഷം കഴിഞ്ഞു. ജില്ലകളിലും പുതിയ നേതൃത്വം വരണം. ജാതി സമവാക്യങ്ങൾ നോക്കി കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് അധാർമികതയാണ്. അതുകൊണ്ട് ഒരു ഗുണവും കോൺഗ്രസിന് കിട്ടാൻ പോകുന്നില്ല. സിപിഐയെ ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് കൊണ്ടുവരണമെന്നും അത് മുന്നണിക്ക് ഗുണകരമാകുമെന്നും ഉണ്ണിത്താൻ പറഞ്ഞു.






























