കോഴിക്കോട് : ഓർമ്മശക്തിയിൽ വിസ്മയിപ്പിച്ച് ഇന്ത്യൻ ബുക്ക് ഓഫ് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു അഞ്ചു വയസ്സുകാരൻ. അത്തോളി ഉണ്ണ്യംകണ്ടി സാനിയാസിന്റെയും എരഞ്ഞിക്കൽ പുളിയക്കാടി ഷംലിയുടെയും മകനാണ് ആദം സാനിയാസ്. ദുബായ് ജെംസ് ലെഗസി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ കൊച്ചുമിടുക്കൻ.
52 തരം പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയുടെ ശാസ്ത്രീയനാമം ഒരു മിനിറ്റ് 23 സെക്കൻഡ് കൊണ്ട് ഓർത്തെടുത്താണ് ആദം ഈ റെക്കോർഡ് കരസ്ഥമാക്കിയത്. മൂന്നുമാസക്കാലത്തെ നിരന്തര പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഉമ്മയുടെയും സഹോദരി ഹയയുടെയും പ്രോത്സാഹനമായിരുന്നു ഈ വലിയ നേട്ടത്തിലേക്ക് പ്രചോദനമായത്.
വായനയും ഫുട്ബോളുമാണ് ആദമിന്റെ ഇഷ്ട വിനോദങ്ങൾ. ബുക്ക് ഓഫ് റെക്കോർഡ്സിന്റെ വാർത്ത ശ്രദ്ധയിൽ പെട്ട ഷംലിയാണ് മകനെ ഇതിന് പ്രേരിപ്പിച്ചത്. കാറിന്റെ ബ്രാൻഡ് നെയിമുകൾ പഠിപ്പിക്കാനായിരുന്നു ആദ്യ ശ്രമം. ഒടുവിൽ ആദമിന്റെ ഇഷ്ടത്തിന് പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയുടെ ശാസ്ത്രീയ നാമം പഠിപ്പിക്കുകയായിരുന്നു. കഴിഞ്ഞ അവധിക്കാലത്ത് നടന്ന സ്പീച്ച് മത്സരത്തിന്റെ ഉള്ളടക്കം അതിവേഗം മനസ്സിലാക്കിയതോടെയാണ് ആദമിന്റെ കഴിവ് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്.






























