കോന്നി : വടക്കേ മണ്ണീറ ആദിവാസി കോളനിയിലേക്കുള്ള പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കുവാൻ നടപടിയില്ല. തോടിന് മറുകരയിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് മറുകരയിൽ എത്തുന്നതിനായി വർഷങ്ങൾക്ക് മുൻപ് വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആണ് പാലം സ്ഥാപിച്ചത്. എന്നാൽ പാലം സ്ഥാപിച്ചതിന് ശേഷം ഇതിന്റെ അറ്റകുറ്റപണികൾ നടത്താതെ വന്നതിനാൽ ഇരുമ്പ് പാലം തുരുമ്പിച്ച് നാശാവസ്ഥയിൽ ആയി. കൈകൾ കൊണ്ട് പാലത്തിലെ തുരുമ്പ് പിടിച്ച ഭാഗങ്ങൾ അടർത്തി എടുക്കാവുന്ന സ്ഥിതിയാണ് ഇപ്പോൾ. കുഴിത്തുരുമ്പ് വീണ് പാലത്തിന്റെ ചവിട്ടുപടികൾ ഇളകി മാറി.
പാലത്തിൽ കയറുമ്പോൾ കയറുന്ന ആൾ അപകടത്തിൽ പെടുന്നതിനുള്ള സാധ്യത ഏറെയാണ്. തോട്ടിലൂടെ ഉള്ള ശക്തമായ ഒഴുക്കിനെ തുടർന്ന് പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചിരിക്കുന്നത്തിന്റെ അടിഭാഗത്തെ കല്ലും മണ്ണും ഒഴുകി പോയിട്ടുമുണ്ട്. കോളനി സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് വാഹനം എത്താത്തതിനാൽ ഈ പാലത്തിലൂടെ നടന്ന് പ്രധാന റോഡിൽ എത്തിയെങ്കിൽ മാത്രമേ കോളനിവാസികൾക്ക് പുറം ലോകവുമായി ബന്ധപെടാൻ സാധിക്കുകയുള്ളു. സ്‌കൂളിൽ പോകുന്ന കൊച്ചുകുട്ടികൾ ഉൾപ്പെടെ ഈ പാലത്തിലൂടെ വേണം സഞ്ചരിക്കാൻ. തോട് മറുകര കടക്കുന്നതിന് കോളനിയിലെ കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ പാലം. മഴ ശക്തമായാൽ കോളനിയിലെ ജനങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലാകും. കോളനിയിലേക്കുള്ള നടപ്പാലം അറ്റകുറ്റപണികൾ നടത്തി നവീകരിച്ചെങ്കിൽ മാത്രമേ കോളനിവാസികളുടെ ദുരിതത്തിന് പരിഹാരമാകൂ.





























