ഇടുക്കി: മൂന്നാറിൽ സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ച് ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച രണ്ട് യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. മൂന്നാർ ഡിഎഫ്ഒയുടെ പ്രത്യേക നിർദേശപ്രകാരമാണ് യുവാക്കൾക്കെതിരെ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. പൂക്കൾ പറിച്ച് ചെവിയിലും തലയിലും വെച്ച് ഫോട്ടോയെടുക്കുകയും ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വനംവകുപ്പ് ഇടപെട്ടത്. കുറ്റിയാർ സ്വദേശികളായ യുവാക്കളാണ് ഇതിന് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.അപൂർവ്വ സസ്യമായ നീലക്കുറിഞ്ഞി വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത സസ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്.
അതിനാൽ ഈ സസ്യം നശിപ്പിക്കുന്നതോ പൂക്കൾ പറിക്കുന്നതോ ഗുരുതരമായ നിയമലംഘനമാണ്. മൂന്നു വർഷം വരെ തടവോ 25,000 രൂപ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണിത്. കേസിന്റെ പ്രാരംഭ നടപടികളായ ഫോം വൺ, മഹസർ എന്നിവ തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുമെന്നും ഒളിവിലുള്ള പ്രതികളെ ഉടൻ കണ്ടെത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ഒരു വ്യാഴവട്ടത്തിന് ശേഷം മൂന്നാറിൽ വീണ്ടും പൂത്തുലഞ്ഞിരിക്കുകയാണ്.
ഈ അപൂർവ്വ വിസ്മയം കാണാനായി ദിനംപ്രതി നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഈ സാഹചര്യത്തിൽ മറ്റു സഞ്ചാരികൾക്ക് കൂടിയുള്ള ഒരു കർശന മുന്നറിയിപ്പാണ് യുവാക്കൾക്കെതിരായ നടപടിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൂക്കൾ പറിക്കുകയോ ചെടികൾക്ക് കേടുപാടുകൾ വരുത്തുകയോ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും നിയമവിരുദ്ധമാണെന്നും, അത്തരം ദൃശ്യങ്ങൾ വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ ഓർമിപ്പിച്ചു.































