ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയ പാതയോരത്തെ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കുന്നതിൽ വനംവകുപ്പിന് മെല്ലെപ്പോക്ക്. നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്ത് റോഡിലേക്ക് മരം വീണ് അപകടങ്ങൾ പതിവാകുകയാണ്. മരം വീണ് വഴിയാത്രക്കാർക്ക് അപായം സംഭവിച്ചാൽ മൂന്നാർ ഡിഎഫ്ഒ ആയിരിക്കും ഉത്തരവാദിയെന്ന് ഇടുക്കി ജില്ല കളക്ടർ ഉത്തരവിട്ടിരുന്നു. നടപടികൾ പുരോഗമിക്കുന്നെന്നാണ് വനംവകുപ്പ് വിശദീകരണം. 12 കിലോമീറ്റർ വനഭൂമിയിലൂടെയാണ് നേര്യമംഗലം മുതൽ വാളറ വരെ ദേശീയ പാത കടന്നുപോകുന്നത്. മഴയത്ത് മണ്ണിടിച്ചിലും മരം കടപുഴകി വീണുളള അപകടങ്ങളും നിത്യ സംഭവമാണ്. കഴിഞ്ഞ ദിവസംപോലും ബസ്സിന് മുകളിൽ മരം കടപുഴകി വീണിരുന്നു. തലനാരിഴക്കാണ് വൻദുരന്തമൊഴിവായത്.
മാസങ്ങൾക്ക് മുമ്പ് കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചതും ഇതിന് സമീപമാണ്. ജനരോഷം ശക്തമായപ്പോൾ പാതയോരത്തെ മരങ്ങൾ മുറിച്ചുമാറ്റാൻ ജില്ല കളക്ടർ ഉത്തരവിട്ടിരുന്നു. പതിനഞ്ച് ദിവസത്തിനകം മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ഉത്തരവിട്ടിട്ട് ഒന്നരമാസം കഴിഞ്ഞു. ആകെ 259 മുറിച്ചുനീക്കണമെന്നാണ് വനംവകുപ്പ് കണ്ടെത്തിയത്. ഈ വിശദാംശങ്ങൾ കലക്ടർക്ക് കൈമാറുകയും ചെറിയ മരങ്ങൾ മാത്രം മുറിച്ചു നീക്കുക മാത്രമേ ഇതുവരെ വനംവകുപ്പ് ചെയ്തിട്ടുളളൂ.





























