കോന്നി : മുൻപ് വന പ്രദേശങ്ങളിൽ മാത്രം കണ്ടിരുന്ന പെരുമ്പാമ്പുകൾ കോന്നി നഗരത്തിൽ സർവ്വസാധാരണമായി മാറുന്നു. കോന്നി ഫോറെസ്റ്റ് സ്ട്രൈക്കിങ് ഫോഴ്‌സിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തന്നെ പത്തോളം പെരുപാമ്പുകളെ ആണ് കോന്നി നഗരത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും പിടികൂടിയത്. കോന്നി മയൂർ ഏല, മഠത്തിൽകാവ് ഏല എന്നിവിടങ്ങളിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന നിലങ്ങൾ ആണ് പെരുപാമ്പുകളുടെ പ്രധാന താവളം. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന ഇവിടെ വിവിധ ഇനത്തിൽപെട്ട പാമ്പുകൾ, ഇഴ ജന്തുക്കൾ എന്നിവയുടെ ശല്യം വളരെ അധികം വർധിക്കുകയാണ്. നഗരത്തിന്റെ ഹൃദയ ഭാഗത്ത് കോന്നി ട്രാഫിക് ജംഗ്ഷന് സമീപത്തെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം പെരുപാമ്പിനെ പിടികൂടിയത്.
കോന്നി നാരായണപുരം ചന്ത, ചൈനമുക്ക് തുടങ്ങി പലയിടങ്ങളിലും പെരുപാമ്പിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അറവ് മാലിന്യങ്ങളും മറ്റും പൊതു സഥലങ്ങളിൽ ഉപേക്ഷിക്കുന്നതും കാടുകൾ തെളിയിക്കാത്തതുമാണ് കൂടുതലും പാമ്പുകൾ വർധിക്കാൻ കാരണമെന്നാണ് വനപാലകർ പറയുന്നത്. കോഴിക്കൂടുകളിൽ നിന്നും പാമ്പുകളെ പിടികൂടിയ സംഭവങ്ങളും അനവധിയാണ്. കോന്നി ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുവാനും ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.
ഉടമസ്ഥർ സ്ഥലത്ത് ഇല്ലാതെ കോന്നിയുടെ വിവിധ ഭാഗങ്ങളിൽ കാട് കയറി കിടക്കുന്ന റബ്ബർ തോട്ടങ്ങൾ അടക്കം അനവധിയാണ്. പാമ്പുകൾ മാത്രമല്ല, പന്നിയും കീരിയും പോലെയുള്ള ജീവികളുടെ പ്രധാന ആവാസ കേന്ദ്രമാണ് ഈ പറമ്പുകൾ. കോന്നി നാരായണപുരം ചന്തയിൽ പഴയ ഇന്സുലേറ്റർ പ്രവർത്തിച്ചിരുന്ന ഭാഗവും ഇപ്പോൾ കാട് കയറി കിടക്കുകയാണ്. ഇവിടെ നിന്നും വനപാലകർ പെരുപാമ്പിനെ പിടികൂടിയിരുന്നു. ഇരുട്ടുള്ള വഴികളിൽ കയറി കിടക്കുന്ന പെരുപാമ്പുകൾക്ക് വിഷമില്ലെങ്കിലും അപകടകാരികളാണ്. കോന്നി ഗ്രാമ പഞ്ചായത്ത് അധികൃതർ ഈ വിഷയങ്ങളിൽ അടിയന്തിരമായി ഇടപെട്ടെങ്കിൽ മാത്രമേ പാമ്പ് ശല്യത്തിന് പരിഹാരം കാണുവാൻ കഴിയൂ.






























