ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ 2022 സാമ്പത്തിക വർഷത്തിൻറെ അവസാന പാദത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 213.78 കോടി മാർച്ചിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 105.99% ഉയർന്ന് 213.78 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 103.78 കോടി രൂപയുടെ അറ്റാദായം കമ്പനി നേടിയിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുന്വർഷത്തെ 338.78 കോടി രൂപയിൽ നിന്ന് 103.95 ശതമാനം ഉയർന്ന് 690.96 കോടി രൂപയായി. കാറ്ററിങ്ങിൽ നിന്നുള്ള വരുമാനത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. ഈ വിഭാഗത്തിലെ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 67.38 കോടി രൂപയിൽ നിന്ന് 266.19 കോടി രൂപയായി നാലിരട്ടിയായി ഉയർന്നു.
റെയിൽ നീറിൽ നിന്നുള്ള വരുമാനം 27.80 കോടി രൂപയിൽ നിന്ന് 51.88 കോടി രൂപയായി ഉയർന്നു. കൊവിഡ് നിയന്ത്രണങ്ങൾ പിന്വലിച്ചതിനാൽ ഐആർസിടിസിയുടെ പ്രകടനം മെച്ചപ്പെടാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ, ഓഹരിയുടമകളുടെ അംഗീകാരത്തിൻ വിധേയമായി രണ്ട് രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 1.5 രൂപ ലാഭവിഹിതവും ഡയറക്ടർ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.