റാന്നി : ആനയ്ക്കും പന്നിക്കും കുരങ്ങിനും പെരുമ്പാമ്പിനും പിന്നാലെ ജനങ്ങൾക്ക് ഭീഷണിയായി കുറുക്കൻ ശല്യവും. അങ്ങാടി പഞ്ചായത്തിലെ ചെട്ടിമുക്ക്, പുള്ളോലി, ബണ്ടുപാലം, ചിറ ക്കൽപടി എന്നിവിടങ്ങളിലായി പത്തോളം പേർക്ക് കുറുക്കന്റെ കടിയേറ്റു. റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് കടിയേറ്റവരെല്ലാം. പഴവങ്ങാടി പൗവത്ത് വിൽസൺ മാത്യു, കരിങ്കുറ്റിയിൽ ഷാജി, ചെട്ടിമുക്ക് മഞ്ഞുമാങ്കൽ അനോജ്, ചെട്ടിമുക്കിൽ ടുവീലർ വർക് ഷോപ് നടത്തുന്ന ചരിവുകാലായിൽ അനിൽ, തൃശൂർ സ്വദേശിയായ യുവാവ്, ചിറക്കൽപടി സ്വദേശികളായ ദമ്പതികൾ എന്നിവർക്കാണ് കുറുക്കന്റെ കടിയേറ്റത്.
ശനിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. ചെട്ടിമുക്കിൽ അനിലിനെയാണ് ആദ്യം കുറുക്കൻ കടിച്ചത്. അനിലിന്റെ കാലിൽ ഓടിച്ചിട്ടു കടിക്കുകയായിരുന്നു കുറുക്കൻ. തുടർന്ന് പുള്ളോലിയിലെത്തിയ കുറുക്കന്‍ ഷാജിയെ കടിച്ചു. ബണ്ടു പാലത്തിന് സമീപമാണ് വിൽസൺ മാത്യുവിനെ കടിക്കുന്നത്. പിന്നീട് ചിറക്കൽപടിയിലെത്തി ദമ്പതികളെ അക്രമിക്കുകയായിരുന്നു.
കുറക്കനെ ഇതുവരെ പിടികൂടുവാനായിട്ടില്ല. ശല്യക്കാരനായ വന്യ മൃഗമായി കുറക്കനെ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ വെടിവെക്കാന്‍ കഴിയില്ലെന്നാണ് വനം വകുപ്പധികൃതര്‍ പറയുന്നത്. കൂടു വെക്കുന്നതും പ്രായോഗികമല്ലെന്നാണ് വാദം. ചുരുക്കത്തില്‍ കുറക്കന്‍റെ ആക്രമണത്തില്‍ നിന്നും സ്വയം രക്ഷ നേടുകയെന്നതാണ് അങ്ങാടി സ്വദേശികളുടെ ഏക പോംവഴി.





























