ഹൈദരാബാദ്: വിവാഹത്തിനു നിര്‍ബന്ധിച്ച കാമുകിയെ കാമുകന്‍ ഓടിക്കൊണ്ടിരുന്ന കുടിവെള്ള ടാങ്കറിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തി. തെലങ്കാനയിലെ ബച്ചുപള്ളിയില്‍ ഞായറാഴ്ചയാണ് സംഭവം. 22കാരിയായ പ്രമീളയാണ് കൊല്ലപ്പെട്ടത്. കൊണ്ടാപ്പൂരിൽ താമസിക്കുന്ന ഡ്രൈവറായ തിരുപ്പതിയാണ് പ്രമീളയെ കൊലപ്പെടുത്തിയത്. പ്രമീളയുടെ ഭര്‍ത്താവ് രണ്ടു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. തുടര്‍ന്നാണ് തിരുപ്പതിയുമായി പ്രണയത്തിലാകുന്നത്. നഗരത്തിലെ ഒരു കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയാണ് യുവതി. കാമറെഡ്ഡി ജില്ലയിലെ ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇരുവരും. തന്നെ വിവാഹം കഴിക്കണമെന്ന് പ്രമീള നിരന്തരം തിരുപ്പതിയോട് ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച ബാച്ചുപള്ളിയില്‍ വച്ചു കാണാനായി തിരുപ്പതി പ്രമീളയെ വിളിച്ചുവരുത്തി.
വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രണ്ടോ മൂന്നോ മാസത്തിനകം വിവാഹിതരാകാമെന്ന് തിരുപ്പതി ഉറപ്പുനല്‍കി. എന്നാല്‍ അന്നു തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതായി ബച്ചുപള്ളി എസ്എച്ച്ഒ സുമൻ കുമാർ പറഞ്ഞു.ഇതിനെച്ചൊല്ലി ഇരുവരും വഴക്കായി.തിരുപ്പതി അവിടെ നിന്നും മടങ്ങിയെങ്കിലും പ്രമീള പിന്തുടര്‍ന്നുചെന്ന് വഴക്കുണ്ടാക്കി. എതിർദിശയിൽ ഒരു വാട്ടർ ടാങ്കർ വരുന്നത് ശ്രദ്ധയിൽപ്പെട്ട പ്രതി യുവതിയെ അതിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. വാട്ടർ ടാങ്കർ പ്രമീളയുടെ മുകളിലൂടെ പാഞ്ഞുകയറി സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. ഒളിവിൽ പോയ തിരുപ്പതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.





























