പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊളളയിൽ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സി.പി.എം നേതാവുമായ എ പത്മകുമാറിന്റെ ഭീഷണിക്കു മുമ്പിൽ സംസ്ഥാന ജില്ലാ നേതൃത്വങ്ങൾ ഭയന്ന് മുട്ടിടിക്കുകയാണെന്നും അതുകൊണ്ടാണ് പത്മകുമാറിന്റെ ശിക്ഷാ നടപടി വെറും സസ്പെൻഷനിൽ ഒതുക്കിയതെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു. സ്വർണ്ണ കൊളളയിൽ അറസ്റ്റിലായി 90 ദിവസം ജയിൽവാസം അനുഷ്ഠിച്ചിട്ടും നടപടി സ്വീകരിക്കാതെ സ്വാഭാവിക ജാമ്യം നേടി ആഴ്ച്ചകൾ പിന്നിട്ട് കഴിഞ്ഞപ്പോള്‍ ഇപ്പോൾ നടത്തിയിരിക്കുന്ന സസ്പെൻഷൻ വെറും പ്രഹസനവും ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാനുള്ള സി.പി.എം – ന്റെ കാപട്യവുമാണ്. ഇത് വിശ്വാസികളോടും പൊതുസമൂഹത്തോടും കാട്ടുന്ന കടുത്ത വഞ്ചനയും വെല്ലുവിളിയുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയിലും മറ്റ് അഴിമതികളിലും സി.പി.എം ഉന്നതർക്കുള്ള പങ്ക് വെളിപ്പെടാതിരിക്കുവാൻ നേതാക്കൾ പെടാപ്പാടിലും ഉറക്കം നഷ്ട്ടപ്പെട്ട അവസ്ഥയിലുമാണ്. എ.പത്മകുമാർ പറയുന്ന ദൈവതുല്യരെ ഉൾപ്പെടെ വെളിച്ചത്ത് കൊണ്ടുവന്ന് ശബരിമല സ്വർണ്ണക്കൊള്ളയിലെ എല്ലാ പ്രതികളേയും ശിക്ഷിക്കുവാൻ നടപടി വേണമെന്നും പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ ആവശ്യപ്പെട്ടു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ പുതിയ വെളിപ്പെടുത്തലിന്റേയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിൽ ശബരിമല സ്വർണ്ണ കൊള്ളയിലെ പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും സി.പി.എം പക്ഷപാതികളായ പോലീസ് ഉദ്യോഗസ്ഥരെ മാറ്റുവാനും സത്യസന്ധരും കൂടുതൽ കഴിവുള്ളവരുമായവരെ ഉൾപ്പെടുത്തി ഇപ്പോൾ ഇഴഞ്ഞുനീങ്ങുന്ന അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കുവാനും ഹൈക്കോടതിയെ സമീപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ദേവസ്വം മന്ത്രി എന്നിവർക്ക് ഡി.സി സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നിവേദനം നല്കുവാൻ തീരുമാനിച്ചിട്ടുണ്ടെന്നും സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.





























