പത്തനംതിട്ട: വൻകിട ലോട്ടറി മാഫിയകൾക്ക് വേണ്ടി തിരുവോണം ബംമ്പർ നറുക്കെടുപ്പ് മാറ്റിവെച്ച് കേരള സർക്കാർ ലോട്ടറി തൊഴിലാളികളെയും ലോട്ടറി വാങ്ങിയവരെയും വഞ്ചിക്കുകയാണെന്ന് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ട ആരോപിച്ചു. ഓണം ബംമ്പർ സംസ്ഥാനത്തെ മുഴുവൻ ലോട്ടറി ഓഫീസുകളിലും 21-ാം തീയതി ഞായറാഴ്ച വിറ്റു തീർന്നതാണ്. പാവപ്പെട്ട ചെറുകിട കച്ചവടക്കാർക്ക് ഞായറാഴ്ച ഓഫീസിൽ നിന്നും ആവശ്യത്തിന് ടിക്കറ്റ് ലഭിച്ചില്ല എന്നു മാത്രമല്ല, വൻകിട ഏജന്റൻമാർ പതിനായിരക്കണക്കിന് ടിക്കറ്റുകൾ കൂടിയ വിലക്ക് വിൽക്കാൻ സ്റ്റോക്ക് ചെയ്തു. നിലവിൽ ഒരു ചെറുകിട ഏജന്റിന്റെയോ തൊഴിലാളിയുടേയോ കൈവശം വിൽപ്പനക്ക് ഒരു ടിക്കറ്റ് പോലും ഇല്ലാതിരിക്കെ വമ്പൻ മുതലാളിമാരിൽ ടിക്കറ്റ് സ്റ്റോക്കുണ്ട് എന്ന കാരണത്താൽ നറുക്കെടുപ്പ് മാറ്റിവെച്ചത് തൊഴിലാളികളോട് ചെയ്യുന്ന ക്രൂരതയാണെന്നും നഹാസ് പത്തനംതിട്ട പറഞ്ഞു.
നിലവിൽ സാധാരണക്കാരായ ഒരു തൊഴിലാളിയുടെ കയ്യിലും ടിക്കറ്റ് ഇല്ല. തൊഴിലാളികളില്‍ ഏറിയപങ്കും അംഗപരിമിതരോ തെരുവോരത്ത് വെയിലും മഴയുമേറ്റ് നടന്ന് ലോട്ടറി വില്‍ക്കുന്നവരോ ആണ്. നറുക്കെടുപ്പ് നിശ്ചിത തീയതിയില്‍ നടന്നില്ലെങ്കിൽ ഇവരുടെയെല്ലാം ജീവിതം താറുമാറാകും. അടുത്ത ദിവസത്തെ ടിക്കറ്റ് വാങ്ങുവാന്‍ ഇവര്‍ വളരെ ബുദ്ധിമുട്ടും. നറുക്കെടുപ്പ് മാറ്റി വെച്ചപ്പോൾത്തന്നെ വൻകിട കുത്തക മുതലാളിമാർ ബംമ്പർ ടിക്കറ്റുകൾ തൊഴിലാളികൾക്ക് കൊടുക്കാതെ പൂഴ്ത്തി വെച്ച് റീട്ടെയിൽ മാത്രം ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ബഹുഭൂരിപക്ഷം വരുന്ന സാധാരണ ലോട്ടറിവില്‍പ്പനക്കാരുടെ കൈവശം പേരിനുപോലും ഇപ്പോള്‍ ടിക്കറ്റ് ഇല്ല. എന്നാല്‍ കുത്തക മുതലാളിമാരുടെ കൈവശം ടിക്കറ്റ് യഥേഷ്ടം സ്റ്റോക്കുണ്ട്. ഇത് വന്‍ ഗൂഡാലോചനയുടെയും അഴിമതിയുടെയും ഭാഗമാണോയെന്നും വ്യാജലോട്ടറി ടിക്കറ്റ് വിറ്റഴിക്കുവാനുള്ള നീക്കമാണോ ഇതെന്നും സംശയിക്കുന്നതായി നഹാസ് പത്തനംതിട്ട പറഞ്ഞു.






























