തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡല പര്യടനത്തിന്‍റെ സാമ്പത്തിക ബാധ്യത മുഴുവൻ ഉദ്യോഗസ്ഥരടക്കമുള്ള സംഘാടകരുടെ തലയിൽ കെട്ടിവെച്ച് സർക്കാർ. പരിപാടിയുടെ പ്രചാരണം മുതൽ പര്യടന സംഘത്തിന്‍റെ ആഹാരവും താമസവും ഉൾപ്പെടെയുള്ള ചെലവെല്ലാം സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണം. ഗ്രൗണ്ട് മുതൽ സെറ്റും ലൈറ്റുമെല്ലാം സംഘാടക സമിതി തന്നെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശിച്ചാണ് സർക്കാർ ഉത്തരവ്. എല്ലാ നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രിസഭ ആകെ പങ്കെടുക്കും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജന സദസും നടത്തുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
നവംബർ 18 മുതൽ ഡിസംബർ 24 വരെ നടക്കുന്ന കേരള പര്യടനത്തിന്‍റെ ബാക്കി ചെലവും ചിട്ടവട്ടങ്ങളുമെല്ലാം അതാത് സംഘാടക സമിതികളുടെ വകയാണ്. മണ്ഡലങ്ങളിൽ ചുമതല എംഎൽഎമാർക്കാണ്, എംഎൽഎമാർ സഹകരിക്കാത്ത ഇടങ്ങളിൽ സംഘാടക സമിതി ചെയർമാൻ പ്രദേശത്തെ പൊതു സമ്മതനാകും. ജില്ലാതല ക്രമീകരണങ്ങൾ കളക്ടർ വിലയിരുത്തണം. മുന്നൊരുക്കങ്ങളുടെ അവലോകനം അതാത് മന്ത്രിമാര്‍ ഉറപ്പാക്കും. ചെലവ് കാശിന് സ്പോൺസർമാരെ കണ്ടെത്തുന്നത് അടക്കം വിപുലമായ ഉത്തരവാദിത്തങ്ങളാണ് ഓരോ സംഘാടക സമിതിക്കും ഉള്ളത്.





























