പത്തനംതിട്ട : കനത്ത മഴയില്‍ അച്ചന്‍കോവിലാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ തീരദേശവാസികള്‍ ഭീതിയില്‍. കഴിഞ്ഞ രാത്രിയില്‍ മഴ ശക്തമായതോടെ പുലര്‍ച്ചെ നാലുമണിയോടെയാണ് നദിയില്‍ ജലനിരപ്പുയര്‍ന്നത്. ജല നിരപ്പ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുറയുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കോന്നി, കുമ്പഴ തുണ്ടുമണ്‍കര പമ്പ് ഹൗസ് കടവ്, വലഞ്ചുഴി അമ്പലം എന്നിവിടങ്ങളില്‍ പുലര്‍ച്ചെ നാല് മണിയോടെ ജല നിരപ്പുയര്‍ന്നു. തേക്കുതോട് തൂമ്പാക്കുളം മേഖലയിലും ചിറ്റാര്‍ വയ്യാറ്റുപുഴ കുളങ്ങരവാലിയിലും ഉരുള്‍പൊട്ടി. ആറന്മുള സത്രക്കടവില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. റാന്നി മാമുക്കിലും റോഡില്‍ വെള്ളം കയറി. ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികളായ അച്ചന്‍കോവിലാറും കല്ലാറും പമ്പയാറും മണിമലയും എല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. തേക്കുതോട്, കോന്നി പൊന്തനാംകുഴി, ചിറ്റാര്‍ കുളങ്ങരവാലി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇപ്പോഴും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളാണ്.
അച്ചന്‍കോവില്‍ നദിയുടെ തീരങ്ങള്‍ വ്യാപകമായി ഇടിയുന്നതും പ്രദേശവാസികളെ ഭീതിയിലാക്കുന്നുണ്ട്. വലഞ്ചൂഴി ഭാഗത്ത് തീരം ഇടിയുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇതിനോടൊപ്പം നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതും പ്രദേശവാസികളെ ഭീതിയിലാക്കുന്നു. ശക്തമായ ഒഴുക്കില്‍ വലിയ തടികള്‍ ഉള്‍പ്പടെ തീരത്ത് അടിഞ്ഞിട്ടുണ്ട്. ഉള്‍പ്രദേശങ്ങളിലെ താഴ്ന്ന റോഡുകളില്‍ പലയിടത്തും വെള്ളം കയറിട്ടുണ്ട്. കഴിഞ്ഞ രാത്രിയില്‍ ജില്ലയുടെ കിഴക്കന്‍ മേഖലയിലുണ്ടായ ശക്തമായ മഴയും വനത്തില്‍ ഉണ്ടായ ശക്തമായ മഴയും നദികളിലെ ജല നിരപ്പ് ഉയരുന്നതിന് കാരണമായി. അച്ചന്‍കോവില്‍ നദി കരകവിഞ്ഞതോടെ ആവണിപ്പാറ ഉന്നതിയും ഒറ്റപ്പെട്ടു.
ജില്ലയില്‍ റാന്നി, കോന്നി താലൂക്കുകളിലാണ് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ ഏറെയും. കനത്ത മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. കോന്നി, റാന്നി, കുമ്പഴ, അട്ടച്ചാക്കല്‍, ആറന്മുള, കോഴഞ്ചേരി തുടങ്ങി ജില്ലയിലെ വിവിധ ഇടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ കൃഷിയിടങ്ങളില്‍ വ്യാപകമായി വെള്ളം കയറുകയും കാര്‍ഷിക വിളകള്‍ നശിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ താലൂക്കുകള്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ സേനയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.





























