തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത മേഖലയിൽ സുതാര്യതയും മികച്ച സേവനങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിപുലമായ പദ്ധതികൾക്ക് സർക്കാർ രൂപം നൽകി. കെ.എസ്.ആർ.ടി.സിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഡിജിറ്റൽ സംവിധാനങ്ങൾക്കും പുറമെ മോട്ടോർ വാഹന വകുപ്പിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ നിയമസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി നൽകി. ഇന്ദിരാ ഗ്യാരണ്ടി പദ്ധതിയുടെ ഭാഗമായി കെ എസ് ആർ ടി സിയുടെ 3125 ഓർഡിനറി ബസുകളിൽ നിലവിൽ പ്രിയദർശിനി സ്ത്രീ സൗജന്യയാത്രാ പദ്ധതി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. സിറ്റി ഫാസ്റ്റ് സർവീസുകൾ മാത്രം സർവീസ് നടത്തുന്ന തിരുവനന്തപുരം നഗരത്തിലെ റൂട്ടുകളിൽ കൂടുതൽ ഓർഡിനറി സർവീസുകൾ ആരംഭിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്.
യാത്രക്കാരുടെ സൗകര്യാർഥം ഡിപ്പോകളുടെ നവീകരണവും പ്രവർത്തനവും വിലയിരുത്തുന്നതിനായി ജനപ്രതിനിധികളെ ഉൾപ്പെടുത്തി ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. ഈ സംവിധാനത്തിലൂടെ എല്ലാ ബസ് സ്റ്റാൻഡുകളിലും സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സുരക്ഷിതമായ ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കും. തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് ‘ടേക്ക് എ ബ്രേക്ക്’ (വഴിയിടം) പദ്ധതികളും വിപുലമായി നടപ്പിലാക്കുന്നുണ്ട്. വിവോയുമായി സഹകരിച്ച് തിരുവനന്തപുരം, കോഴിക്കോട്, അങ്കമാലി തുടങ്ങിയ യൂണിറ്റുകളിൽ വനിതകൾക്കായി ശീതീകരിച്ച വിശ്രമ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ എല്ലാ യൂണിറ്റുകളിലും ജീവനക്കാർക്കായി ടോയ്‌ലറ്റ് സൗകര്യവും വിശ്രമമുറിയും സജ്ജമാക്കിയിട്ടുണ്ട്.






























