തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക നൽകാൻ ഒരുങ്ങി സർക്കാർ. ഓണത്തിന് മുമ്പ് തുക നൽകാനാണ് തീരുമാനം. പദ്ധതിയിലെ ഗുണഭോക്താക്കളായ തൊഴിലാളികളുടെ പട്ടിക സമർപ്പിക്കാൻ മത്സ്യ ഭവനുകൾക്ക് നിർദേശം നൽകി. ഫിഷറീസ് മന്ത്രിയുടെ ഓഫീസാണ് നിർദ്ദേശം നൽകിയത്. പദ്ധതിയിലെ കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ തൊഴിലാളികൾക്ക് ലഭിക്കാത്തത് വാർത്തയായിയിരുന്നു. പിന്നാലെയാണ് ഫിഷറീസ് വകുപ്പിന്റെ ഇടപെടൽ. മത്സ്യത്തൊഴിലാളികൾക്ക് പഞ്ഞമാസങ്ങളിൽ അല്ലലില്ലാതെ ജീവിക്കാനും സമ്പാദ്യശീലം വളർത്താനും ലക്ഷ്യമാക്കിയുള്ള പഞ്ഞമാസ സന്പാദ്യപദ്ധതിയിൽ മീൻപിടിത്ത സീസൺ അല്ലാത്ത മെയ് മുതൽ ജൂലൈ വരെ തൊഴിലാളികൾക്ക് മൂന്ന് ഗഡുക്കളായി 6000 രൂപയാണ് നൽകേണ്ടത്.
മത്സ്യത്തൊഴിലാളികളും മത്സ്യ അനുബന്ധ തൊഴിലാളികളും പീലിങ് തൊഴിലാളികളും ഉൾപ്പെടെയുള്ളവർക്കാണ് ആനുകൂല്യം ലഭിക്കേണ്ടത്. ട്രോളിങ് നിരോധനം അവസാനിക്കാൻ ഒരുദിവസം മാത്രം ബാക്കിനിൽക്കെയാണ് സൗജന്യ റേഷന് അർഹരായ ഗുണഭോക്താക്കളുടെ പട്ടികപോലും ഫിഷറീസ് വകുപ്പ് റേഷൻകടകൾക്ക് നൽകിയത്. റേഷന് അർഹരായ ഗുണഭോക്താക്കളുടെ പട്ടിക സിവിൽ സപ്ലൈസിന് നൽകുന്നതിൽ ഫിഷറീസ് വകുപ്പ് കാലതാമസം വരുത്തിയതോടെ ട്രോളിങ് നിരോധനം അവസാനിച്ചശേഷമാണ് റേഷൻ നൽകിത്തുടങ്ങിയത്.






























