പത്തനംതിട്ട: അഴിമതിക്കും കൊള്ളക്കും കൂട്ടുനിൽക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ചുവിടാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ് ആവശ്യപ്പെട്ടു. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും ഉദ്യോഗകയറ്റം നൽകുകയുമാണ് ബോർഡ് ചെയ്യുന്നത്. ഇടതുപക്ഷ യൂണിയനുകളുടെ ആജ്ഞാനുവർത്തികളായി ഏത് നെറികെട്ട പ്രവർത്തികളും ചെയ്യാൻ ബോർഡ് തയ്യാറാകുന്നു. മുൻപ് കെ.കരുണാകരൻ കൊണ്ടുവന്ന ദേവസ്വം നിയമം ആട്ടിമറിച്ചാണ് പുതിയ നിയമം കൊണ്ടുവന്നത്. ഈശ്വര വിശ്വാസികളും ക്ഷേത്ര ആരാധനയിൽ വിശ്വസിക്കുന്നവരുമാകണം ബോർഡിൽ വരേണ്ടത് എന്നായിരുന്നു നിയമം.
ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി ബന്ധപ്പെട്ട് ബോര്‍ഡ് പ്രസിഡന്‍റ്മാരുടെയും മെമ്പർമാരുടെയും ആസ്തി പരിശോധിക്കണം എന്ന് എസ്.ഐ.ടിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തയ്യാറായില്ല. ഇപ്പോഴും പലരും ബിനാമി പേരിൽ മേജർ ക്ഷേത്രങ്ങളിൽ കച്ചവടങ്ങൾ കൊണ്ടുനടക്കുന്നുണ്ട്. ഇടതു ബോർഡ് നിയമിച്ച താത്കാലിക ജീവനക്കാരുടെ വിളയാട്ടമാണ് നടക്കുന്നത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി, ആഭ്യന്തര, ദേവസ്വം മന്ത്രിമാരുടെ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് വെട്ടൂര്‍ ജ്യോതിപ്രസാദ് ആവശ്യപ്പെട്ടു.




























