തിരുവനന്തപുരം: സംസ്ഥാന സർക്കാർ- ഗവർണർ പോര് സജീവമായിത്തന്നെ നിലനിൽക്കേ വൻ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആഘോഷത്തിൽ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും മതപുരോഹിതന്മാർക്കും സമുദായ നേതാക്കൾക്കും ക്ഷണമുണ്ടാകും. തിരുവനന്തപുരത്തിനു പുറമേ കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്‌മസ് ആഘോഷം നടത്താനാണ് ഗവർണർ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. ഇതിൽ ആദ്യ പരിപാടി 14ന് വൈകിട്ട് നാലിന് രാജ്ഭവനിൽ നടക്കും. ആഘോഷത്തിനായി രാജ്ഭവൻ്റെ മുറ്റത്ത് പന്തലിട്ട് 150 അതിഥികളെ സ്വീകരിക്കാനാണ് തീരുമാനം.
ഡിസംബർ 16നു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ആഘോഷം സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രാജ്ഭവനിലെ ആഘോഷത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷനേതാവ്, എം.പിമാർ, എം.എൽ.എമാർ, വിവിധ മതപുരോഹിതന്മാർ, പ്രമുഖ വ്യക്തികൾ എന്നിവരെ ക്ഷണിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിഥികൾക്ക് വിഭവ സമൃദ്ധമായ ഭക്ഷണവും സംഗീതപരിപാടികളുമുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. കേന്ദ്രമന്ത്രിമാരും മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഈ പരിപാടിയിൽ പങ്കെടുക്കും. മാത്രമല്ല എല്ലാ സഭാദ്ധ്യക്ഷന്മാരെയും രാജ്ഭവനിലേക്ക് ക്ഷണിക്കാനും നീക്കം നടക്കുന്നുണ്ട്.
ഇതിനായി വിളിക്കേണ്ടവരുടെ പട്ടികയും ക്ഷണക്കത്തും രാജ്ഭവൻ്റെ നേതൃത്വത്തിൽ തയ്യാറാകുകയാണ്. മുഖ്യമന്ത്രിയെ ഗവർണർ നേരിട്ടെത്തി ക്ഷണിച്ചേക്കുമെന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. ആദ്യമായാണ് ഗവർണർ സംസ്ഥാനത്ത് മൂന്നിടത്തായി ക്രിസ്‌മസ് ആഘോഷം സംഘടിപ്പിക്കുന്നത്. 16ന് കൊച്ചിയിലേക്കു പോവുന്ന ഗവർണർ അവിടത്തെ പരിപാടികൾക്കുശേഷം കോഴിക്കോട്ടുമെത്തും. രാജ്ഭവനിലെ പരിപാടിയിൽ ഗവർണറും മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് കേക്കുമുറിക്കുന്നതടക്കുള്ള പരിപാടികൾ ആലോചനയിലുണ്ട്. എന്നാൽ ഗവർണറുമായി ഇടഞ്ഞുനിൽക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സൽക്കാരത്തിൽ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.
കഴിഞ്ഞവർഷം രാജ്ഭവനിലെ ക്രിസ്‌മസ് ആഘോഷത്തിന് ഏതാനും ക്രിസ്ത്യൻ പുരോഹിതരെത്തിയിരുന്നു. നേരത്തേ സർക്കാരുമായുള്ള ഭിന്നതയെത്തുടർന്ന് മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കുമായി സ്വാതന്ത്ര്യ ദിനത്തിൽ രാജ്ഭവനിൽ നടത്താറുള്ള സൽക്കാരം ഗവർണർ ഉപേക്ഷിച്ചിരുന്നു. ഗവർണറുടെ സെക്രട്ടറിയുടെ ആവശ്യപ്രകാരം സൽക്കാരത്തിനായി സർക്കാർ 15ലക്ഷം അനുവദിച്ച ശേഷമാണ് അത് റദ്ദാക്കിയത്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഈ തുക നൽകാൻ ഗവർണർ തീരുമാനിക്കുകയായിരുന്നു.
സർക്കാരിൻ്റെ ഇക്കഴിഞ്ഞ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് തന്നെ ക്ഷണിച്ചില്ലെന്നും അന്വേഷിച്ചപ്പോൾ ഇത്തവണ ആഘോഷപരിപാടിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും ഗവർണർ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചിരുന്നു. സർക്കാരിൻ്റെ ആഘോഷദിവസം ഗവർണർ അട്ടപ്പാടിയിലെത്തി ആദിവാസികൾക്കൊപ്പമാണ് ഓണം ആഘോഷിച്ചത്. അതുകൊണ്ടുതന്നെ സർക്കാരിനെതിരെ ഗവർണറുടെ മധുരമായ പകവീട്ടലായി ഈ ആഘോഷത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.































